വണ്ടിപ്പെരിയാർ: മുല്ലപ്പെരിയാറിൽ മുന്നറിയിപ്പില്ലാതെ രാത്രിയിൽ പ്രദേശവാസികളെ ദുരിതത്തിലാക്കി ഷട്ടർ തുറന്നുവിട്ട തമിഴ്‌നാടിന്റെ നടപടി വേദനാജനകമാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. പല തവണ ഇക്കാര്യം ഉന്നയിച്ചിട്ടും വേണ്ടത്ര ഗൗരവത്തിൽ തമിഴ്‌നാട് ഉൾക്കൊണ്ടിട്ടില്ല. ഇത് ജനാധിപത്യ സംസ്‌കാരത്തിനും സാമൂഹ്യ നീതിക്കും നിരക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാർ ഷട്ടർ തുറന്നുവിട്ടത് അറിഞ്ഞ് രാത്രിയിൽ വണ്ടിപ്പെരിയാറിലെത്തിയതായിരുന്നു മന്ത്രി. രാത്രി പല വീടുകളിലും വെളളം കയറി തുടങ്ങിയതോടെ പ്രദേശവാസികൾ രോഷാകുലരായിരുന്നു. പല വീടുകളിലും പടിവാതിൽ വരെ വെളളം എത്തി. ഇതോടെ രാത്രി വീട്ടുസാധനങ്ങൾ ഉൾപ്പെടെ മാറ്റാനും ഇവർ നിർബന്ധിതരായി. ജനരോഷം മനസിലാക്കിയാണ് മന്ത്രി നേരിട്ട് വണ്ടിപ്പെരിയാറിൽ എത്തിയത്.
റവന്യൂമന്ത്രിയുമായും വൈദ്യുത വകുപ്പ് മന്ത്രിയുമായും ചർച്ച നടത്തിയതായും ചീഫ് സെക്രട്ടറിയെ കാര്യങ്ങൾ ധരിപ്പിച്ചതായും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ആവർത്തിച്ച് തമിഴ്‌നാടിനോട്് കാര്യങ്ങൾ പറഞ്ഞതാണ്. എന്നിട്ടും ഇങ്ങനെ ചെയ്യുന്നത് വേദനാജനകമാണെന്നും കാര്യങ്ങൾ ഗൗരവത്തിലെടുക്കാത്തത്് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.
വിഷയത്തിൽ കോടതിയെ ബോധ്യപ്പെടുത്തി കാര്യങ്ങൾ ചെയ്യും. വെളളം കയറിയ മേഖലകളിലെല്ലാം താൻ പോകും. ജനങ്ങളെ മാറ്റിപ്പാർപ്പിക്കും. ക്യാമ്പുകളിലേക്ക് മാറ്റണമെങ്കിൽ അതും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഡാമിൽ നിന്ന് 12654 ഘനയടി വെള്ളം ആണ് തുറന്നു വിട്ടത്. 9 ഷട്ടറുകൾ 120 സെൻറീമീറ്റർ വീതം ഉയർത്തിയായിരുന്നു വെളളം പുറത്തേക്ക് ഒഴുക്കിയത്. കഴിഞ്ഞ ദിവസങ്ങളിലും രാത്രിസമയം ഷട്ടർ തുറന്നത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
Comments