കോഴിക്കോട്: വർഗീയ ശക്തികൾ പറയുന്നതാണ് പിണറായി സർക്കാർ അനുസരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര മാതൃകയിൽ സംസ്ഥാനവും പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി കുറയ്‌ക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട് മുതലക്കുളത്തു നടന്ന പ്രതിഷേധ സായാഹ്ന ധർണ്ണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വഖഫ് നിയമനങ്ങൾ പിഎസ് സിക്ക് വിട്ടത് വിപ്ലവകരമായ തീരുമാനം എന്നാണ് സഖാക്കൾ പാടി നടന്നിരുന്നത്. എന്നാൽ ഇപ്പോൾ വഖഫ് നിയമനങ്ങൾ തൽക്കാലം പിഎസ് സിക്ക് വിടേണ്ടതില്ലെന്ന തീരുമാനത്തിലേക്കാണ് പോകുന്നത്. ശബരിമലയുടെ കാര്യത്തിൽ സമരം നടത്തിയിട്ടും നിലപാടിൽ ഒരു മാറ്റവും ഇല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ വെളളിയാഴ്ച പളളിയിൽ ഫത്വ പുറപ്പെടുവിക്കുമെന്ന് പറഞ്ഞതോടെ പിണറായി വിജയന് വഖഫ് ബോർഡിൽ നിലപാട് മാറ്റി.
ദേവസ്വം ബോർഡിന്റെ കാര്യത്തിൽ അങ്ങേയറ്റം നിഷേധാത്മക നിലപാട് സ്വീകരിക്കുമ്പോൾ വഖഫ് ബോർഡിന്റെ കാര്യത്തിൽ തീരുമാനം ഒറ്റ രാത്രികൊണ്ട് മാറുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. തലശേരിയിൽ പ്രകടനം നടത്തിയവർക്കെതിരെ കേസെടുക്കാനാണ് സർക്കാരിന് ധൃതി. എന്നാൽ സ്‌കൂളിൽ പോയ കൊച്ചുകുട്ടികളുടെ നെഞ്ചിൽ അയാം ബാബറി എന്ന് നോട്ടീസ് പതിപ്പിച്ച താലിബാൻ മാതൃക പിണറായിക്ക് സ്വീകാര്യമാണ്. നോട്ടീസ് പതിച്ച പോപ്പുലർ ഫ്രണ്ടുകാർ വർഗീയ ശക്തിയാണെന്നും കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും മതഭീകര സംഘടനകളാണ് ഇതിന് പിന്നിലെന്നും പറഞ്ഞിട്ടും ഒരു നടപടിയുമില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ ഒരു താൽപര്യവും പിണറായി സർക്കാർ സംരക്ഷിക്കുന്നില്ല. ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപിക്കുകയാണ്. പെട്രോൾ നികുതിയിൽ പിണറായി സർക്കാരിന്റേത് ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടാണ്. സംസ്ഥാനത്തെ വിലക്കയറ്റത്തിലും സർക്കാർ കാഴ്ചക്കാരാണ്. അയൽ സംസ്ഥാനങ്ങളിൽ വില കുറയ്‌ക്കാൻ ശക്തമായ നടപടിയെടുക്കുമ്പോൾ കേരള സർക്കാർ കാഴ്ചക്കാരായി നിൽക്കുകയാണ്. ബസ് ചാർജ്ജും കറന്റ് ചാർജ്ജും പച്ചക്കറിയിലും എല്ലാം വിലക്കയറ്റമാണെന്നും സമ്മർദ്ദ ശക്തികളുടെ ഇടപെടൽ ഉണ്ടെങ്കിൽ എന്തും നടക്കുമെന്നതിന് തെളിവാണ് ഇതെല്ലാമെന്നും സുരേന്ദ്രൻ പറഞ്ഞു.
Comments