മുംബൈ : എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്‌ക്കെതിരായ പരാമർശങ്ങൡ മാപ്പ് പറഞ്ഞ് മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്. മുംബൈ ഹൈക്കോടതിയിലാണ് അദ്ദേഹം നരുപാധികം മാപ്പ് പറഞ്ഞത്. സമീർ വാങ്കഡെയ്‌ക്കെതിരെ പരാമർശങ്ങൾ ഉന്നയിക്കില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരി മരുന്ന് കേസിൽ വാങ്കഡെയ്‌ക്കെതിരെ കൈക്കൂലി ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നവാബ് മാലിക് അദ്ദേഹത്തിനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നത്. സമീർ വാങ്കഡെ കൈക്കൂലി വാങ്ങാറുണ്ടെന്നും, വ്യാജ ജാതി സർട്ടിഫിക്കേറ്റ് ഉപയോഗിച്ചാണ് ജോലിയിൽ പ്രവേശിച്ചതെന്നുമായിരുന്നു പ്രധാന ആരോപണം.
സംഭവത്തിൽ വാങ്കഡെയുടെ പിതാവ് നവാബ് മാലിക്കിനെതിരെ കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിൽ കോടതി വിശദീകരണം ചോദിച്ചിരുന്നു. ഇതേ തുടർന്നാണ് കോടതിയിൽ പരാമർശങ്ങളിൽ മാപ്പ് പറഞ്ഞത്.
എൻസിബി ഡയറക്ടർ എന്ന സുപ്രധാന പദവിയിൽ ഇരിക്കുന്ന വ്യക്തിയ്‌ക്കെതിരെ മോശം പരാമർശങ്ങൾ നടത്തി നവാബ് മാലിക് സ്വന്തം പദവിയുടെ മൂല്യം നഷ്ടമാക്കിയിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വാങ്കഡെയുടെ പിതാവ് കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി ഹർജിക്കാരന്റെ വാദങ്ങൾ ശരിയാണെന്ന് നിരീക്ഷിച്ചു. ഇതേ തുടർന്നാണ് വിശദീകരണം ആവശ്യപ്പെട്ടത്.
Comments