ബംഗളൂരു: ഹെലികോപ്ടർ അപകടത്തിൽ ചികിത്സയിൽ കഴിയുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റ കുടുംബത്തോട് സംവദിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. വരുൺ സിംഗിന്റെ പിതാവ് കേണൽ(റിട്ട) കെ.പി സിംഗിനോട് രാജ്‌നാഥ് സിംഗ് ഫോണിൽ സംസാരിച്ചു. വരുൺ സിംഗിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിച്ച രാജ്‌നാഥ് സിംഗ് അദ്ദേഹത്തിന്റെ കുടുംബത്തിന് ആത്മവിശ്വാസം പകരുകയും ചെയ്തു.
വരുൺ സിംഗിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നത് ശുഭസൂചനയാണെന്ന് ഡോക്ടർമാർ പറഞ്ഞതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് അറിയിച്ചത്. ബസവരാജ് ബൊമ്മെ ആശുപത്രിയിലെത്തി വരുൺ സിംഗിന്റെ കുടുംബത്തെ കണ്ടിരുന്നു. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തിലാണ് വരുൺ സിംഗ്.
ഹെലികോപ്ടറിലുണ്ടായിരുന്ന സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കം 13 പേരും മരിച്ചപ്പോൾ പരിക്കുകളോടെ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന് മാത്രമാണ്. വരുൺ സിംഗിന്റെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് രാജ്യം. വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന വരുൺ സിംഗിനെ ഇന്നലെ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
വരുൺ സിംഗ് ജീവിതത്തിലേക്ക് ഉടൻ തിരിച്ചുവരുമെന്ന് കുടുംബം പറഞ്ഞു. രാജ്യം ശൗര്യചക്ര നൽകി ആദരിച്ച ധീര സൈനികനാണ് വരുൺ സിംഗ്. 2020ലാണ് വരുൺ സിംഗിന് ശൗര്യചക്ര ബഹുമതി ലഭിച്ചത്. അടിയന്തര സാഹചര്യത്തിൽ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം സുരക്ഷിതമാക്കിയതിന് ആയിരുന്നു അദ്ദേഹത്തിന് ശൗര്യ ചക്ര ബഹുമതി ലഭിച്ചത്. വിമാനത്തിന് സാങ്കേതിക തകരാറുണ്ടായിട്ടും അദ്ദേഹം സ്വന്തം ജീവന് പോലും വില കൽപ്പിക്കാതെ വിമാനം സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു.
Comments