എറണാകുളം : സംസ്ഥാനത്ത് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയ്ക്കൊപ്പം യാത്ര ചെയ്തവരുടെ സാമ്പിളുകൾ ഇന്ന് പരിശോധിക്കും. ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെടുന്ന ആറ് പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കുക. വിമാനത്തിൽ 26 മുതൽ 32 വരെ സീറ്റുകളിൽ യാത്ര ചെയ്തവരാണ് ഇവർ.
നിലവിൽ ഇവർ നിരീക്ഷണത്തിൽ കഴിയുകയാണ്. നിരീക്ഷണ കാലാവധി ഇന്നോടെ ഒരാഴ്ച പിന്നിടും. ഈ സാഹചര്യത്തിലാണ് ഇവരെ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. ഡിസംബർ ആറിനാണ് എറണാകുളം സ്വദേശി യുകെയിൽ നിന്നും അബുദാബി വഴി കേരളത്തിൽ എത്തിയത്.
വിമാനത്താവളത്തിൽ എത്തിയ ശേഷം നടത്തിയ പരിശോധയിൽ ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടേയും, ഭാര്യയുടേയും കൊറോണ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം കൊറോണ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് അദ്ദേഹം പരിശോധ നടത്തുകയായിരുന്നു. ഇതിലാണ് കൊറോണ സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ ജനിതക പരിശോധനയിൽ ഒമിക്രോണും സ്ഥിരീകരിക്കുകയായിരുന്നു.
എത്തിഹാത്ത് ഇ.വൈ 280 വിമാനത്തിലാണ് എറണാകുളം സ്വദേശി സംസ്ഥാനത്ത് എത്തിയത്. 149 യാത്രക്കാരാണ് ഈ വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരോടെല്ലാം ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ആദ്യ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തതോടെ കേരളം ജാഗ്രത കർശനമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ കർശന പരിശോധനയാണ് നടത്തിവരുന്നത്.
Comments