ന്യൂഡൽഹി : ഐഎസ്ആർഒ ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ പോലീസുകാർക്ക് മുൻകൂർജാമ്യം നൽകി കൊണ്ടുള്ള ഹൈക്കോടതി വിധിയ്‌ക്കെതിരെ സിബിഐ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എഎം ഖാൻവീൽക്കർ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. മുൻ ഐബി ഉദ്യോഗസ്ഥൻ ആർ ബി ശ്രീകുമാർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
എസ് വിജയൻ, തമ്പി എസ് ദുർഗാദ്ത്ത്, പി എസ് ജയപ്രകാശ് എന്നിവരാണ് മുൻകൂർ ജാമ്യം ലഭിച്ച മറ്റ് ഉദ്യോഗസ്ഥർ. സംഭവത്തിൽ അന്താരാഷ്‌ട്ര ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സിബിഐയുടെ സംശയം. ഇതിൽ വ്യക്തത വരുത്താൻ പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്നും, അതിനാൽ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നുമാണ് സിബിഐയുടെ ആവശ്യം.
പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണവുമായി സഹകരിക്കുമെന്നും,സാക്ഷികളെ സ്വാധീനിക്കില്ലെന്നും പ്രതികൾ കോടതിയെ അറിയിച്ചിരുന്നു. ഈ വാദങ്ങൾ പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നടപടി.
കേസിൽ പ്രതിയായ മുൻ ഡിജിപി സിബി മാത്യൂസിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
Comments