ബംഗളൂരു : കർണാടകയിൽ പ്രദേശവാസികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാനുള്ള മിഷണറിമാരുടെ ശ്രമം തടഞ്ഞ് ഹിന്ദു നേതാക്കൾ. മതഗ്രന്ഥങ്ങളും, ലഘുലേഖകളും വിൽക്കുകയായിരുന്ന മിഷണറിമാരെ നേതാക്കൾ ചേർന്ന് പോലീസിൽ ഏൽപ്പിച്ചു. കോലാർ ജില്ലയിലാണ് സംഭവം.
ക്രിസ്ത്യൻ മതത്തിന്റെ മേൻമകളും, മതം മാറിയാൽ ലഭിക്കാവുന്ന ഗുണങ്ങളും ഉള്ളടക്കമായുള്ള ലഘുലേഖകളാണ് മിഷണറിമാർ വിതരണം ചെയ്തത്. ഹിന്ദുക്കൾ തിങ്ങിപ്പാർക്കുന്ന മേഖലയിലായിരുന്നു വിതരണം. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഹിന്ദു നേതാക്കൾ സംഘടിച്ചെത്തി പുസ്തക വിതരണം തടയുകയായിരുന്നു. മിഷണറിമാർ കയർത്തതിനെ തുടർന്ന് നേതാക്കൾ പുസ്തകങ്ങളും ലഘുലേഖകളും തീയിട്ട് നശിപ്പിച്ചു.
നേതാക്കൾ വിവരം അറിയിച്ച ഉടനെ പോലീസ് സംഭവ സ്ഥലത്ത് എത്തി. തുടർന്ന് മിഷണറിമാരെ കസ്റ്റഡിയിൽ എടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. നേതാക്കളുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ദിവസങ്ങൾക്ക് മുൻപ് ഒരു വീട്ടിൽ ഒരു കൂട്ടം മിഷണറിമാർ എത്തി നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സമാന ശ്രമങ്ങൾ നടക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ഹിന്ദുനേതാക്കൾ ആവശ്യപ്പെട്ടു.
Comments