നാഗ്പൂർ: അയോദ്ധ്യയിലെ രാമജന്മഭൂമി തീർത്ഥ ക്ഷേത്രത്തെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് രവീന്ദ്ര നരെയ്ൻ സിങ്. വത്തിക്കാൻ സിറ്റിയുടേയും മെക്കയുടേയും പോലുള്ള വികസനമായിരിക്കും ഇവിടെ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിൽ വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്രവും രാമജന്മഭൂമിയും ഹിന്ദുത്വത്തിന്റെ പ്രതീകമാകുമെന്നും അദ്ദേഹം പറഞ്ഞു. ‘ അയോദ്ധ്യയിലെ രാമജന്മഭൂമി തീർത്ഥ ക്ഷേത്രം വത്തിക്കാൻ സിറ്റിയുടേയും മെക്കയുടേയും മാതൃകയിലായിരിക്കും വികസിപ്പിക്കുന്നത്. റോമൻ കാത്തോലിക് ചർച്ചിന്റെ ആസ്ഥാനമാണ് വത്തിക്കാൻ സിറ്റി, ഇസ്ലാമിന്റെ വിശുദ്ധനഗരമാണ് മെക്ക. അതേപോലെ ഹിന്ദുത്വത്തിന്റെ പ്രതീകമായി അയോദ്ധ്യ മാറുമെന്നും’ അദ്ദേഹം പറഞ്ഞു.
1947ൽ ഇന്ത്യയ്‌ക്ക് രാഷ്‌ട്രീയ സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും രാമക്ഷേത്ര മുന്നേറ്റത്തിലൂടെയാണ് മത-സാംസ്‌കാരിക സ്വാതന്ത്ര്യം ലഭിച്ചതെന്ന് വിശ്വഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ പറഞ്ഞു. രാജ്യം ഹിന്ദുക്കളുടേതാണെന്നും ഹിന്ദുത്വവാദികളുടേതല്ലെന്നുമുള്ള രാഹുൽഗാന്ധിയുടെ പരാമർശത്തേയും അദ്ദേഹം വിമർശിച്ചു. എന്താണ് പറയുന്നത് എന്ന് പോലും അറിയാതെയാണ് രാഹുൽ ഓരോ കാര്യങ്ങളും പറയുന്നതെന്ന് സുരേന്ദ്ര ജെയ്ൻ പറഞ്ഞു. ഹിന്ദുവെന്താണെന്നോ ഹിന്ദുത്വ എന്താണെന്നോ രാഹുലിന് യാതൊരു അറിവുമില്ലെന്നും സുരേന്ദ്ര ജെയ്ൻ പരിഹസിച്ചു. ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും ഹിന്ദുത്വവാദികളുടേതല്ലെന്നുമായിരുന്നു രാഹുൽ പറഞ്ഞത്.















