കോയമ്പത്തൂർ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിയോഗവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത നൽകിയ കേരളത്തിലെ യുട്യൂബ് ചാനലിനെതിരെ പരാതി. കോയമ്പത്തൂരിലെ സ്വകാര്യ കോളേജാണ് യുട്യൂബ് ചാനലിനെതിരെ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹെലികോപ്ടർ അപകടത്തിന് പിന്നാലെ കോയമ്പത്തൂരിലേയും സമീപ പ്രദേശങ്ങളിലേയും വിദ്യാർത്ഥികൾ വൻ വിജയാഘോഷവും ഡിജെ പാർട്ടിയും നടത്തിയെന്നായിരുന്നു വാർത്ത. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണം ആഘോഷിക്കുന്നവരാണ് ഈ വിദ്യാർത്ഥികളെന്നും വാർത്ത വന്നിരുന്നു. ഹെലികോപ്ടർ അപകടം നടന്ന പിറ്റേ ദിവസമായ ഡിസംബർ ഒൻപതിനാണ് ആഘോഷം നടന്നതെന്നും വാർത്തയിലുണ്ടായിരുന്നു.
എന്നാൽ യുട്യൂബ് ചാനലിന്റെ വാർത്തയിൽ പറയുന്ന കാര്യങ്ങൾ വ്യാജമാണെന്ന് വെളിപ്പെടുത്തി കോയമ്പത്തൂരിലെ കോളേജ് എത്തി. ഡിസംബർ ഏഴാം തീയതി കോളേജിൽ നടന്ന ഫ്രഷേസ് ഡേ ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് ഇത്. പ്രചരിക്കുന്നത് വ്യാജ വാർത്ത ആണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. ഇത്തരത്തിൽ വ്യാജവാർത്ത നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.
അതേസമയം ബിപിൻ റാവത്തിനെ അധിക്ഷേപിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ എത്തിയ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ബംഗളൂരുവിലുമൊക്കെ നിരവധി പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെയാണ് കേസ് എടുത്തത്.
ഡിസംബർ എട്ടിനാണ് ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെടുന്നത്. സംഭവത്തിൽ ജനറൽ ബിപിൻ റാവത്തും ഭാര്യയും അടക്കം 13 പേരുടെ ജീവൻ പൊലിഞ്ഞിരുന്നു. 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഊട്ടി കൂനൂരിനടുത്ത് വെച്ചായിരുന്നു അപകടം. ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മി 17 വി5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്.
Comments