ന്യൂഡൽഹി: ഡിസംബർ 16. ഭാരതസൈന്യത്തിന്റെ പോരാട്ട വീര്യത്തിനുമുന്നിൽ പാകിസ്താൻ പട്ടാളം തലകുമ്പിട്ട ദിനം…. പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും ഇന്ത്യയുടെ ചുണക്കുട്ടികൾ രചിച്ച വിജയഗാഥ ഇന്നും ആവേശവും ആത്മാഭിമാനം നൽകുന്നതാണ്. അതുകൊണ്ടു തന്നെയാണ് ഡിസംബർ 16 വിജയദിനമായി ആഘോഷിക്കുന്നത്. പാക്സ്താനുമേൽ 1971 ഡിസംബർ 16 ന് നേടിയ ഐതിഹാസീക വിജയം എന്നും ആഘോഷിക്കപ്പെടേണ്ടതാണ്.
ഭാരതസൈന്യത്തിന്റെ ജനറൽ, ജഗ്ജിത് സിംഗ് അറോറയുടെ മുന്നിൽ കിഴക്കൻ പാകിസ്ഥാൻ സൈനിക തലവൻ അമിർ അബ്ദുള്ള ഖാൻ നിയാസിയും 93,000 സൈനികരും നിരുപാധികം കീഴടങ്ങിയ ചരിത്ര ദിനമാണ് 1971 ഡിസംബർ 16. 1971 ലെ ഇന്ത്യാ – പാക് യുദ്ധത്തിന്റെ അവസാനം കുറിച്ച ദിനവും കൂടിയാണ് ഡിസംബർ 16 . ഇരു രാജ്യങ്ങളുടെയും ചരിത്രത്തിൽ നിർണ്ണായകമായിരുന്നു ഈ യുദ്ധം.
1970 ൽ പാകിസ്ഥാനിൽ നടന്ന പൊതു തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ സംഭവ വികാസങ്ങളാണ് 1971 ലെ ഇന്തോ പാക് യുദ്ധത്തിന് വഴിതെളിച്ചത്. കിഴക്കൻ പാകിസ്ഥാനിലെ രാഷ്‌ട്രീയ പാർട്ടിയായ അവാമി ലീഗ്, തെരഞ്ഞെടുപ്പിൽ 167 സീറ്റുകൾ നേടിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.
313 അംഗ ലോക് സഭയിൽ ഭൂരിപക്ഷം നേടിയ അവാമി ലീഗിന്റെ നേതാവ് ഷേക്ക് മുജീബുർ റഹ്മാൻ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. എന്നാൽ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് സുൾഫിക്കർ അലി ഭൂട്ടോ ഇത് നിരസിച്ചു . തുടർന്ന് പ്രസിഡന്റ് യാഹ്യാ ഖാൻ പട്ടാളത്തെ വിളിക്കുകയും അവാമി ലീഗിനെയും ,അതിനെ പിന്തുണയ്‌ക്കുന്നവരേയും അടിച്ചമർത്താൻ ആഹ്വാനം ചെയ്തു.
കിഴക്കൻ പാകിസ്ഥാനിലെ ബുദ്ധി ജീവികളെ ഇല്ലാതാക്കാനും ജനങ്ങളെ കൊന്നൊടുക്കാനും സ്വാതന്ത്ര്യ മോഹത്തെ അതി ക്രൂരമായി അടിച്ചമർത്താനും പടിഞ്ഞാറൻ പാകിസ്ഥാനിലെ ഭരണകൂടം ശ്രമിച്ചു. കൂട്ടക്കൊലകളും ബലാത്സംഗങ്ങളും അരങ്ങേറി അങ്ങിനെ 1971 മാർച്ച് 26 ന് ബംഗ്ലാദേശ് എന്ന പേരിൽ കിഴക്കൻ പാകിസ്ഥാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
പാക് പട്ടാളത്തിനെതിരെ മുക്തിബാഹിനി എന്ന സൈനിക സംഘടന രൂപം കൊണ്ടു. ഭീകരമായ യുദ്ധം അരങ്ങേറി. പാക് സൈന്യം ബംഗ്ലാദേശികളെ ക്രൂരമായി കശാപ്പു ചെയ്തു. സമാനതകളില്ലാത്ത ഭീരത നടമാടി. ഇതോടെ ഇന്ത്യ പ്രശ്നത്തിൽ ഇടപെട്ടു. ബംഗ്ലാദേശിന് പൂർണ പിന്തുണ കൊടുക്കാൻ ആയിരുന്നു ഇന്ത്യയുടെ തീരുമാനം.
മുക്തിബാഹിനി ഗറില്ലകൾക്ക് ഇന്ത്യ ആയുധങ്ങളും സൈനിക സഹായവും നൽകി.പാകിസ്ഥാൻ വെറുതെയിരുന്നില്ല. ഇന്ത്യയെ നശിപ്പിക്കാനുള്ള ആഹ്വാനങ്ങൾ പാകിസ്ഥാൻ തെരുവുകളിൽ മുഴങ്ങി. തുടർന്ന് പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. യുദ്ധത്തിനു മുന്നോടിയായി യാഹ്യാ ഖാൻ പാകിസ്ഥാനിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
1971 ഡിസംബർ 3 ന് ഭാരതത്തിൽ ആഗ്രയുൾപ്പെടെയുള്ള 11 വ്യോമ സേനാത്താവളങ്ങളിൽ പാക് വ്യോമ സേന ആക്രമണമഴിച്ചു വിട്ടു. പാകിസ്ഥാന്റെ ഈ ആക്രമണത്തിനു തിരിച്ചടിയായി അന്നു തന്നെ ഇന്ത്യൻ വ്യോമ സേന പാകിസ്ഥാനിലും ആക്രമണമാരംഭിച്ചു. പാക് നാവിക സേന ഇന്ത്യൻ തീരത്തും ആക്രമണം നടത്തി. എന്നാൽ ശക്തിയായി തിരിച്ചടിച്ച ഇന്ത്യൻ നാവിക സേന, വൈസ് അഡ്മിറൽ ടച കോഹ് ലിയുടെ നേതൃത്വത്തിൽ കറാച്ചി ആക്രമിച്ചു.
പാക് കപ്പലായ ജചട ഖൈബറിനെ തകർത്ത നാവിക സേന മറ്റു രണ്ടു പാകിസ്ഥാൻ കപ്പലുകൾക്കും നാശ നഷ്ടമുണ്ടാക്കി. പാകിസ്ഥാന്റെ 3 ചരക്കു കപ്പലുകലും ഇന്ത്യൻ നാവിക സേന ആക്രമിച്ചു തകർത്തു. എന്നാൽ പാക് അന്തർ വാഹിനി ഹാഗറിന്റെ ആക്രമണത്തിൽ ഇന്ത്യൻ പടക്കപ്പൽ ഐ എൻ എസ് കുക്രി തകർന്നു. 18 ഓഫീസർമാരും 176 നാവികരും ജീവത്യാഗം ചെയ്തു. പക്ഷെ അതി ശക്തമായാണ് ഇന്ത്യൻ സേന പിന്നീട് തിരിച്ചടിച്ചത്.
ഇന്ത്യൻ നാവിക സേനയുടെ പ്രതികാരം പാക് സൈന്യത്തിനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ശക്തമായ ഇന്ത്യൻ ആക്രമണത്തിൽ പാക് നാവിക സേനയുടെ മൂന്നിലൊന്ന് സൈനിക ശേഷിയും നശിപ്പിക്കപ്പെട്ടു. ഇന്ത്യൻ വ്യോമ സേനയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ പാക് വ്യോമ സേനയ്‌ക്ക് കഴിഞ്ഞതുമില്ല. ഇന്ത്യൻ കരസേന ബംഗ്ലാദേശിന്റെ മുക്തിബാഹിനിക്കൊപ്പം ചേർന്ന് മിത്രബാഹിനി എന്ന പേരിൽ പാക് സൈന്യത്തെ ആക്രമിച്ചു.
ഇന്ത്യ- ബംഗ്ലാദേശ് സഖ്യ സൈന്യത്തിന്റെ ആക്രമണത്തിൽ, പാക് സൈന്യം നിലം പരിശായി. ധാക്ക സ്വതന്ത്രമാക്കപ്പെട്ടു. 1971 ഡിസംബർ 16 ന് ,13 ദിവസം മാത്രം നീണ്ടു നിന്ന ഈ യുദ്ധം അവസാനിച്ചു. 1971 ഡിസംബർ 3 മുതൽ 16 ന് ധാക്ക കീഴടങ്ങുന്നത് വരെയാണ് യുദ്ധം നീണ്ട് നിന്നത്. ഇന്ത്യയിലേയും പാകിസ്താനിലേയും 3,800 സൈനികർക്ക് യുദ്ധത്തിൽ ജീവൻ നഷ്ടമായി.
പാകിസ്താന്റെ ക്രൂര പീഡിനങ്ങൾക്ക് ഇരയായ 90 ലക്ഷത്തോളം അഭയാർത്ഥികൾ, യുദ്ധസമയത്തും യുദ്ധാനന്തരവും ഇന്ത്യയിലെത്തിയെന്നാണ് കണക്ക്. യുദ്ധത്തിൽ 20 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടക്ക് സാധാരണ ജനങ്ങൾ കൊല്ലപ്പെട്ടുവെന്നും ഏകദേശം 400 ഓളം സ്ത്രീകൾ പാകിസ്താൻ സൈനികരാൽ ബാലാത്സംഗം ചെയ്യപ്പെട്ടുവെന്നും ആണ് പിന്നീട് പുറത്തു വന്ന കണക്കുകൾ പറയുന്നത്. ജമാ അത്തെ ഇസ്ലാമി അടക്കമുള്ള തീവ്ര ഇസ്ലാമിക സംഘടനകൾ പാകിസ്താനോടൊപ്പം ചേർന്ന് ബംഗ്ലാദേശിലെ ഹിന്ദുക്കൾ അടക്കമുള്ള ന്യൂനപക്ഷ മതവിഭാഗങ്ങൾക്കെതിരെ കലാപം അഴിച്ചു വിട്ടു.
യുദ്ധക്കുറ്റങ്ങളിൽ മുഖ്യപ്രതിയും ജമാ അത്തെ ഇസ്ലാമിയുടെ തലവനായിരുന്ന ഗുലാം അസാമിന് 2013-ൽ പിന്നീട് ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചു. ജമാഅത്തെ ഇസ്ലാമി നേതാവായിരുന്ന ജനറൽ അലി അഹ്‌സൻ മുഹമ്മദ് മൊജാഹീദിന് അന്താരാഷ്‌ട്ര പ്രത്യേക ട്രിബൂണൽ വധശിക്ഷ വിധിച്ചു. യുദ്ധത്തിൽ അമേരിക്കയും ചൈനയും പാകിസ്ഥാനെ പിന്തുണച്ചപ്പോൾ. സോവിയറ്റ് യൂണിയൻ ഭാരതത്തിനൊപ്പം നിന്നു. ജോർദാൻ, സൗദി അറേബ്യ , ഇറാൻ തുടങ്ങിയ രാജ്യങ്ങൾ പാകിസ്ഥാന് യുദ്ധവിമാനങ്ങളും മറ്റായുധങ്ങളും നൽകി സഹായിച്ചു. എന്നാൽ ഇതൊക്കെ ലഭിച്ചിട്ടും ഭാരതത്തിന്റെ സൈനിക ശേഷിയെ മറികടക്കാൻ പാകിസ്ഥാനു കഴിഞ്ഞില്ല. യുദ്ധത്തിൽ പാക്കിസ്ഥാൻ അമ്പേ പരാജയപ്പെട്ടു.
അങ്ങനെ 1971 ഡിസംബർ 16 ന് ധാക്കയിൽ വച്ച് ഔപചാരികമായ കീഴടങ്ങൽ നടന്നു. പാകിസ്ഥാനെതിരെ നേടിയ ഉജ്ജ്വല വിജയത്തിന്റെ സ്മരണയ്‌ക്കായി ഡിസംബർ 16 ഭാരതം വിജയ ദിനമായി ആചരിക്കുന്നു. കാലമെത്ര കഴിഞ്ഞാലും യുദ്ധവിജയങ്ങൾ ആഘോഷിക്കപ്പെടേണ്ടതു തന്നെയാണ്. നമ്മുടെ വീരപുത്രൻമാരെ സ്മരിക്കാനും ആദരവ് അർപ്പിക്കാനും തലമുറകൾക്ക് ലഭിക്കുന്ന അപൂർവ്വ അവസരങ്ങളെന്ന നിലയിൽ രാജ്യത്തിന്റെ ഇത്തരം വിജയങ്ങൾക്ക് വളരെ പ്രധാന്യം നൽകേണ്ടത് തന്നെയാണ്.
Comments