ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് നടൻ ദിലീപ്. കേസിന്റെ വിചാരണ പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഹർജി പിൻവലിച്ചത്. കേസിൽ നിന്നും കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.
എറണാകുളത്തെ വിചാരണ കോടിതിയിലാണ് നിലവിൽ വിചാരണ നടപടികൾ പുരോഗമിക്കുന്നത്. വിചാരണ അവസാന ഘട്ടത്തിലാണ്. ഇതുവരെ കേസുമായി ബന്ധപ്പെട്ട് 200 ഓളം സാക്ഷികളെ വിചാരണ ചെയ്തു. ഈ സാഹചര്യത്തിൽ വീണ്ടും കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് ഹർജി പിൻവലിച്ച് ദിലീപിന്റെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. നേരത്തെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കേരള ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഇത് തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
കേസിൽ താൻ പ്രതിമാത്രമല്ല ഇരകൂടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്.അതുകൊണ്ട് തന്നെ കേസ് നിലനിൽക്കില്ലെന്നും ഹർജിയിൽ ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു.
Comments