വെല്ലൂർ: തമിഴ്‌നാട്ടിൽ വെല്ലൂരിൽ ജ്വല്ലറിയിൽ മുഖം മറച്ച് എട്ട് കോടിയോളം രൂപയുടെ ആഭരണങ്ങൾ മോഷ്ടാവ് കവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. സ്വർണ്ണവും ഡയമണ്ടും ഉൾപ്പെടെ എട്ട് കോടിയോളം രൂപയുടെ ആഭരണങ്ങളാണ് ഇയാൾ കവർന്നത്. മുഖം മറച്ചിരിക്കുന്ന വ്യക്തി ഓരോ സിസിടിവി ക്യാമറയുടേയും അടുത്തെത്തിയ ശേഷം അതിലേക്ക് സ്പ്രേ പെയിന്റ് അടിക്കുന്ന ദൃശ്യമാണ് പുറത്ത് വന്നത്. കടയിലെ അവസാനത്തെ സിസിടിവിയിലെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇതിലും ഇയാൾ ഒടുവിലായി പെയിന്റ് അടിക്കുന്നുണ്ട്. ഇതോടെ ജ്വല്ലറിക്കുള്ളിലെ കാര്യങ്ങൾ ഒന്നും കാണാനും സാധിക്കുന്നില്ല. കട്പടി റോഡിലെ പ്രമുഖ ജ്വല്ലറിയുടെ ഷോറൂമിലാണ് വൻ കവർച്ച നടന്നത്.
ജ്വല്ലറിയുടെ സമീപത്തായി ഒഴിഞ്ഞു കിടക്കുന്ന ഒരു പ്രദേശമുണ്ട്. മോഷ്ടാക്കൾ ഇതിലൂടെ വന്നെന്നാണ് പോലീസ് നിഗമനം. ഇരുണ്ട മുഖംമൂടിയാണ് ഇയാൾ ധരിച്ചിരിക്കുന്നത്. ഒരാളെ മാത്രമാണ് സിസിടിവി ദൃശ്യങ്ങളിൽ കാണാനാകുന്നത്. എന്നാൽ സംഘത്തിൽ കൂടുതൽ പേരുണ്ടാകാമെന്നും പോലീസ് പറയുന്നു. 12 സിസിടിവി ക്യാമറകളാണ് കടയ്‌ക്കുള്ളിലായി സ്ഥാപിച്ചിരിക്കുന്നത്. മോഷണത്തിന് മുൻപ് ഇതിലോരോന്നിലും ഇവർ പെയിന്റ് അടിച്ച് മറക്കുന്നുണ്ട്. എട്ട് കോടി രൂപ വില വരുന്ന 15 കിലോ ആഭരണങ്ങളാണ് ഇവിടെ നിന്ന് മോഷണം പോയത്.
Footage of #JosAlukkas jewellery store burglary has been released by the police. In the video, a masked miscreant is seen spraying some paint on the CCTV cameras. As per initial reports, 15 kg gold has been stolen from the outlet located in Vellore. @IndianExpress pic.twitter.com/FibuIkIBkY
— Janardhan Koushik (@koushiktweets) December 16, 2021
ജ്വല്ലറിയുടെ പിന്നിലായി ഒരു വലിയ തുള ഉണ്ടാക്കിയിട്ടുണ്ട്. കേസ് അന്വേഷിക്കാനായി പോലീസ് പ്രത്യേകം സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സ്ഥലത്ത് നിന്ന് ഒരു വിഗ്ഗും മറ്റ് ചില നിർണ്ണായക തെളിവുകളും പോലീസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്. ജ്വല്ലറിയിലെ ജീവനക്കാരേയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.
Comments