വെല്ലൂര്‍ : ജോസ് ആലുക്കാസില്‍ നിന്ന് മോഷണം പോയ 16 കിലോ സ്വര്‍ണം കണ്ടെടുത്തു. സമീപപ്രദേശത്തെ ശ്മശാനത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത് . പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു .
ഡിസംബര്‍ പതിനഞ്ചിനായിരുന്നു സംഭവം. കാട്പാടി റോഡിലെ തൊട്ടപ്പാളയത്തുള്ള ഷോറൂമിലാണ് കവർച്ച നടന്നത്. ജൂവലറിയുടെ പിൻവശത്തെ ഭിത്തിയിൽ ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കൾ അകത്തു കയറിയത്. മുഖം മൂടി ധരിച്ചെത്തിയ സംഘം പതിനാറ് കിലോ സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു.
രാവിലെ ജീവനക്കാർ എത്തി കട തുറന്നപ്പോഴാണ് കവർച്ച നടന്ന വിവരമറിഞ്ഞത്. സ്വർണം, വജ്രാഭരണങ്ങൾ തുടങ്ങി കോടികൾ വിലമതിക്കുന്ന വസ്തുക്കളാണ് കവർച്ച ചെയ്യപ്പെട്ടത്
മോഷണത്തിന് പിന്നാലെ അന്വേഷണത്തിനായി പ്രത്യേകസംഘം രൂപികരിച്ചിരുന്നു. വെല്ലൂര്‍ ഡിഐജി എജി ബാബുവിന്റെ നേതൃത്വത്തില്‍ എട്ടു പ്രത്യേക ടീമുകളാണ് കേസ് അന്വേഷിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വെല്ലൂര്‍ ആനക്കാട് സ്വദേശിയായ പ്രതിയെ പിടികൂടിയത്.
ചോദ്യം ചെയ്യുന്നതിനിടെ പ്രതി സ്വര്‍ണം നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള ശ്മശാനത്തില്‍ കുഴിച്ചിട്ടതായി സമ്മതിക്കുകയായിരുന്നു . അതേസമയം പ്രതിയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
Comments