ജോഹന്നാസ്ബർഗ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടത്തിൽ ആരാധകരെ നിരാശരാക്കി തീരുമാനം. ഒമിക്രോൺ ബാധയുള്ളതിനാൽ സ്‌റ്റേഡിയത്തിൽ കാണികളെ കയറ്റേണ്ടതില്ലെന്ന തീരുമാനമാണ് എടുത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുകളെ ഗൗരവത്തിലെടുത്താണ് തീരുമാനം. ബി.സി.സി.ഐയും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡും സംയുക്തമായാണ് തീരുമാനം അറിയിച്ചത്.
ആദ്യ ടെസ്റ്റിൽ കാണികളെ പ്രവേശിപ്പിക്കുമെന്ന് ആദ്യം തീരുമാനം എടുത്തിരുന്നെങ്കിലും ഒരു നഗരത്തിലേയും മത്സരത്തിൽ കാണികളെ പ്രവേശിപ്പിച്ച് റിസ്‌ക് എടുക്കേണ്ടെന്നാണ് അവസാന തീരുമാനം. ക്രിസ്തുമസ് കഴിഞ്ഞ് പിറ്റേദിവസം 26ന് സെഞ്ചൂറിയനിലാണ് ആദ്യ ടെസ്റ്റിൽ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ടീം ഇറങ്ങുന്നത്. ജനുവരി മൂന്നിനുള്ള രണ്ടാം ടെസ്റ്റിനായി വാൻഡറേഴ്‌സിലും ടിക്കറ്റ് വിൽപ്പന ആരംഭിച്ചിരുന്നില്ല.
ടീം ഇന്ത്യ 16-ാം തിയതിയാണ് ദക്ഷിണാഫ്രിക്കയിലെത്തിയത്. റിസോർട്ടിൽ താമസിപ്പി ച്ചിരിക്കുന്ന ടീം അംഗങ്ങൾ ബയോബബിൾ സംവിധാനത്തിലാണ്. പരിമിതമായ സാഹചര്യത്തിലും പരിശീലനം ടീം ആരംഭിച്ചതായി മാനേജ്‌മെന്റ് അറിയിച്ചു.
ദക്ഷിണാഫ്രിക്കയിൽ ഇതുവരെ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിട്ടില്ല. രോഹിത് ശർമ്മയും ജഡേജയും ഇല്ലാതെയാണ് ടീം ഇറങ്ങുന്നത്. കെ.എൽ. രാഹുലാണ് വൈസ്‌ക്യാപ്റ്റൻ.
Comments