ന്യൂഡൽഹി: രാജ്യത്തെ ഒമിക്രോൺ, കൊറോണ പ്രതിരോധ നടപടികൾ പ്രധാനമന്ത്രി വിലയിരുത്തി. കൊറോണ പ്രതിരോധ നടപടികൾക്ക് നേതൃത്വം നൽകുന്ന ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരും യോഗത്തിൽ പങ്കെടുത്തു.
രാജ്യത്തെ കൊറോണ ബാധിതരുടെയും ഒമിക്രോൺ സ്ഥിരീകരിച്ചവരുടെയും നിലവിലെ സ്ഥിതിയും പ്രതിരോധ നടപടികളും ചികിത്സാരീതികളും യോഗത്തിൽ അവലോകനം ചെയ്തു. ഒമിക്രോൺ ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ കൈക്കൊള്ളേണ്ട മുൻകരുതൽ നടപടികളും ചർച്ച ചെയ്തു.
നിലവിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 300 നോട് അടുക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ 7495 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പ്രധാനമന്ത്രിയുടെ അവലോകന യോഗത്തിന് മുന്നോടിയായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പ്രതിരോധ നടപടികളും തയ്യാറെടുപ്പുകളും വിലയിരുത്തിയിരുന്നു. സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ, നാഷണൽ ഹെൽത്ത് മിഷൻ എംഡിമാർ എന്നിവർക്കൊപ്പം വീഡിയോ കോൺഫറൻസിലൂടെ ചേർന്ന യോഗത്തിൽ വാക്സിനേഷൻ പുരോഗതിയും വിലയിരുത്തി.
രോഗ സ്ഥിരീകരണ നിരക്ക് 10 ശതമാനത്തിൽ കൂടുതലോ, ഓക്സിജൻ സൗകര്യമുള്ള കിടക്കകളിലെ രോഗികളുടെ എണ്ണം 40 ശതമാനത്തിലധികമോ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ജില്ലാ/പ്രാദേശിക ഭരണകൂടങ്ങൾ, പ്രാദേശിക നിയന്ത്രണ നടപടികൾ കൈക്കൊള്ളേണ്ടതാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.
എന്നാൽ പ്രാദേശിക സാഹചര്യങ്ങൾ, ജനസംഖ്യ സവിശേഷതകൾ തുടങ്ങിയവ കണക്കിലെടുത്ത്, ഈ നിലയിൽ എത്തുന്നതിന് മുൻപ് തന്നെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിയന്ത്രണ നടപടികൾ, രോഗവ്യാപന പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയവ കൈക്കൊള്ളാം. എന്നാൽ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഏറ്റവും കുറഞ്ഞത് 14 ദിവസത്തേക്ക് എങ്കിലും നടപ്പാക്കേണ്ടതാണെന്നും നിർദ്ദേശമുണ്ട്.
രാത്രി കർഫ്യുകൾ നടപ്പാക്കുക, ഉത്സവ ആഘോഷങ്ങൾ വരുന്ന പശ്ചാത്തലത്തിൽ വലിയതോതിൽ ആളുകൾ കൂടുന്നത് ഒഴിവാക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കുക. കാലതാമസമില്ലാതെ സാമ്പിളുകൾ ലാബുകളിൽ ജനിതക ശ്രേണീകരണത്തിനായി അയക്കുക തുടങ്ങിയ നിർദ്ദേശങ്ങളും സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്.
Comments