ധാക്ക : ബംഗ്ലാദേശിൽ ബോട്ടിന് തീ പിടിച്ച് 32 പേർ മരിച്ചു. 100 പേർക്ക് പരിക്കേറ്റു. തെക്കൻ ബംഗ്ലാദേശിലെ ജലകാത്തിയിലാണ് സംഭവം.
ഒബിജാൻ 10 എന്ന പേരുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ധാക്കയിൽ നിന്നും ബർഗുണയിലേക്ക് യാത്രികരുമായി പോകുകയായിരുന്നു. ഇതിനിടെയായിരുന്നു സംഭവം. നദിയിലൂടെ സഞ്ചരിക്കുന്നതിനിടെ മൂന്ന് നിലകളുള്ള ബോട്ടിൽ നിന്നും തീ ഉയരുകയായിരുന്നു. പെട്ടെന്നു തന്നെ തീ ബോട്ടിലാകെ വ്യാപിച്ചു. നദിയുടെ മദ്ധ്യത്തിലായിരുന്നതിനാൽ ആർക്കും രക്ഷപ്പെടാൻ കഴിഞ്ഞില്ല.
തീ ഉയരുന്നതു കണ്ട് യാത്രികരിൽ ചിലർ നദിയിലേക്ക് എടുത്ത് ചാടി. ചിലർ നീന്തി രക്ഷപ്പെട്ടെങ്കിലും ചിലർ മുങ്ങിമരിച്ചു. ബോട്ടിൽ നിന്നും നദിയിൽ നിന്നുമായി ആകെ 32 മൃതദേഹങ്ങളാണ് പോലീസ് കണ്ടെടുത്തത്. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
500 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. പരിക്കേൽക്കാത്തവരെ പോലീസ് ബോട്ടുകളിൽ സുരക്ഷിത സ്ഥാനത്തേയ്‌ക്ക് എത്തിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. അതുകൊണ്ടുതന്നെ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.
ആദ്യമായല്ല ബംഗ്ലാദേശിൽ ബോട്ട് അപകടത്തിൽപ്പെടുന്നത്. ഇതിന് മുൻപും ബോട്ടിൽ തീ പടർന്നും, ബോട്ട് മുങ്ങിയും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് രാജ്യത്തെ ബോട്ടുകളിൽ ഭൂരിഭാഗവും സർവ്വീസ് നടത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.
Comments