പത്തനംതിട്ട: 12 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ 24 വർഷത്തിന് ശേഷം പ്രതിക്ക് ശിക്ഷ വിധിച്ചു. പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയായ പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ജയചന്ദ്രന് 12 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
1997 മെയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചുരിദാർ വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതി കടന്ന് കളഞ്ഞു. ഇക്കാര്യം കുറ്റപത്രത്തിലും പറയുന്നുണ്ട്. കേസിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വർഷങ്ങൾക്ക് ശേഷമാണ് പിടികൂടാനായത്.
റാന്നി വെച്ചൂച്ചിറ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സാക്ഷികളിൽ പലരും ഇതിനിടെ മരിച്ചത് കേസ് തെളിയിക്കുന്നതിൽ കാലതാമസമുണ്ടാക്കി. ഇത് കുറ്റപത്രം സമർപ്പിക്കാൻ വൈകിപ്പിക്കുകയും ചെയ്തു. 17 സാക്ഷികളെയാണ് വിസ്തരിച്ചത്. 26 രേഖകൾ തെളിവായി സമർപ്പിക്കുകയും ചെയ്തു.
Comments