പാറ്റ്ന: ബീഹാറിലെ മുസാഫർപൂർ ജില്ലിയലെ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപ നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാ സഹായത്തിനായി 50,000 രൂപയും അനുവദിച്ചു. നൂഡിൽസ് നിർമ്മാണ ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ആറ് പേരാണ് മരിച്ചത്. 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മുഖ്യമന്ത്രി നിതീഷ് കുമാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സ്ഫോടനമുണ്ടായത്. അഞ്ച് കിലോമീറ്റർ അകലെവരെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടുവെന്നാണ് നാട്ടുകാർ പറഞ്ഞത്. അഞ്ച് അഗ്നിശമന സേനാ വിഭാഗങ്ങളെത്തിയ ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്.
സ്ഫോടനം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ തൊട്ടടുത്തുണ്ടായ മില്ലും തകർന്നതായാണ് വിവരം. മില്ലിനകത്ത് കിടന്നുറങ്ങുകയായിരുന്നു രണ്ട് തൊഴിലാളികൾക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജില്ലാ മജിസ്ട്രേറ്റ് പ്രണവ് കുമാർ പറഞ്ഞു.
Comments