കൊൽക്കത്ത : കേന്ദ്ര സർക്കാരിനെതിരെ വ്യാജ പ്രചാരണം നടത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വാദങ്ങൾ പൊളിഞ്ഞു. മദർ തെരേസ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അക്കൗണ്ടുകൾ മരവിപ്പിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ ലഭിച്ചിരുന്നതായും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മദർ തെരേസ ചാരിറ്റ് തന്നെയാണ് മുന്നോട്ട് വന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഇത് സംബന്ധിച്ച് അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ സ്ഥാപനത്തിന്റെ അക്കൗണ്ടുകൾ ഇതുവരെ മരവിപ്പിച്ചിട്ടില്ലെന്നും വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതി പുതുക്കി നൽകിയിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
അതേസമയം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്ന മമത ബാനർജിയുടെ വാദത്തെക്കുറിച്ച് അറിയില്ലെന്ന് മിഷണറീസ് ഓഫ് ചാരിറ്റി അധികൃതർ അറിയിച്ചു. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്നത് സംബന്ധിച്ച കേന്ദ്ര സർക്കാരിൽ നിന്ന് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്നും മിഷണറീസ് ഓഫ് ചാരിറ്റി വക്താവ് സുനിത കുമാർ പറയുന്നു.
നിർബന്ധിത മതപരിവർത്തനത്തിന് പോലീസ് കേസെടുത്തതിന് പിന്നാലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചുവെന്നായിരുന്നു മമതയുടെ വാദം. ഇത് അവിടെയുള്ള ജീവനക്കാരുടേയും 22000 രോഗികളുടേയും ഭക്ഷണവും മരുന്നും അടക്കമുള്ള ആവശ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും മമത പറഞ്ഞിരുന്നു.
എന്നാൽ ഇത് വ്യാജമാണെന്ന് തെളിഞ്ഞതോടെ മമത ബാനർജിയുടെ അടുത്ത വാദവും പൊളിഞ്ഞിരിക്കുകയാണ്. കേന്ദ്ര സർക്കാരിനെതിരെ എന്തെങ്കിലും ആരോപണങ്ങൾ പുറത്തുവരാൻ കാത്തിരിക്കുന്ന ദീദിക്ക് ഇത് വൻ തിരിച്ചടിയായി.
Comments