ഇസ്ലാമാബാദ് : പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ മഴ. നാണിച്ചിരിക്കുന്ന ഹിമപുലിയുടെ വീഡിയോ ഇമ്രാൻ ഖാൻ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ട് ആളുകൾ രംഗത്തെത്തിയത്.
മഞ്ഞ് മലയിൽ പാറയ്ക്കടിയിലിരുന്ന ശബ്ദം വെയ്ക്കുന്ന പുലിയുടെ വീഡിയോയാണ് ഇമ്രാൻ ഖാൻ പോസ്റ്റ് ചെയ്തത്. ജിബിയിലെ കപ്ലുവിൽ നിന്ന് നാണിച്ചിരിക്കുന്ന പുലിയുടെ വിചിത്ര വീഡിയോ എന്ന ക്യാപ്ഷനോടെയാണ് ഇത് പങ്കുവെച്ചത്. എന്നാൽ പാകിസ്താനിലെ ജനങ്ങൾ പട്ടിണികിടക്കുമ്പോൾ രാജ്യത്തിന്റെ പ്രധാനമന്ത്രിയ്ക്ക് ഇത്തരം വീഡിയോകൾ പങ്കുവെക്കാൻ നാണമില്ലേ എന്ന ചോദ്യങ്ങളാണ് ഇതിനെതിരെ ഉയരുന്നത്.
പാകിസ്താനിലെ യുവാക്കൾക്ക് തൊഴിൽ നൽകുകയും രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാൻ ശ്രമിക്കുകയുമാണ് താങ്കൾ ചെയ്യേണ്ടത്. രാജ്യത്ത് കൂടുതൽ വികസന പ്രവർത്തനങ്ങൾ കൊണ്ടുവരാനും ക്രമസമാധാന നില ശരിയാക്കാനും ശ്രമിക്കണം. വന്യജീവി വകുപ്പ് കാര്യങ്ങൾ താങ്കൾ നോക്കേണ്ടെന്നും ആളുകൾ പ്രതികരിക്കുന്നുണ്ട്.
നാണയപ്പെരുപ്പവും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും മൂലം ഇമ്രാൻ ഖാൻ സർക്കാർ രാജ്യവ്യാപകമായി പ്രതിഷേധം നേരിടുകയാണ്. പാവപ്പെട്ടവരുടെ ജീവിതം ഇമ്രാൻ ഖാൻ സർക്കാർ നരകതുല്യമായി മാറ്റിയെന്ന് കാട്ടി രൂക്ഷവിമർശനമാണ് ഉയരുന്നത്. പണപ്പെരുപ്പം സാധാരണക്കാരുടെ കുടുംബബജറ്റിനെ താളം തെറ്റിക്കുന്നതായും ജനങ്ങൾ പറയുന്നു.
Comments