കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ വീണ്ടും അന്വേഷണം. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും അന്വേഷണം നടത്തുന്നത്. നിലവിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണ അന്തിമ ഘട്ടത്തിലാണ്. ഇതിനിടെയാണ് ദിലീപിനെതിരെ തുടരന്വേഷണം നടത്തുന്നത്.
വിചാരണ കോടതിയിൽ പോലീസാണ് ഇക്കാര്യം അറിയിച്ചത്. വിചാരണ നടപടികൾ നിർത്തിവെയ്ക്കണമെന്നും പോലീസ് കോടതിയിൽ ആവശ്യപ്പെട്ടു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സിആർപിസിയിലെ 173(8ാം വകുപ്പ് പ്രകാരമാണ് തുടരന്വേഷണത്തിന് പോലീസ് കോടതിയിൽ അപേക്ഷ നൽകിയത്.
കേസിലെ പ്രതിയായ പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ട്, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പൾസർ സുനി ദിലീപിന് കൈമാറി, കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ നടൻ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ബലചന്ദ്രകുമാർ ഉയർത്തിയിരിക്കുന്നത്. ദിലീപിന്റെ അടുത്ത സുഹൃത്തുകൂടിയാണ് ബാലചന്ദ്രകുമാർ. ഈ സാഹചര്യത്തിൽ വെളിപ്പെടുത്തൽ അതീവ ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്.
അതേസമയം വിഷയത്തിൽ കോടതി അന്തിമ തീരുമാനം എടുത്തിട്ടില്ല. വിചാരണ അന്തിമ ഘട്ടത്തിൽ എത്തിയ സാഹചര്യത്തിൽ കോടതിയുടെ തീരുമാനം നിർണായകമാകും. ഫെബ്രുവരിയോടെ കേസിന്റെ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദ്ദേശം.
Comments