ഇസ്ലാമാബാദ് : പാർക്കിനായി അനുവദിച്ച സ്ഥലത്ത് പടുത്തുയർത്തിയ മദിന മസ്ജിദ് ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ പൊളിക്കാനുള്ള സുപ്രീം കോടതി വിധിയ്‌ക്കെതിരെ മുസ്ലീം പുരോഹിതർ . കറാച്ചിയിലെ കയ്യേറ്റ ഭൂമിയിൽ നിർമ്മിച്ച മസ്ജിദ് പൊളിച്ചു മാറ്റാൻ ഉത്തരവിട്ടത് തികച്ചും അന്യായമാണെന്ന് മുഫ്തി താഖി ഉസ്മാനി ട്വീറ്റ് ചെയ്തു.
ടാരിദ് റോഡിലെ ഈ മസ്ജിദ് 25 വർഷം മുമ്പ് നിർമ്മിച്ചതാണ്, അന്നുമുതൽ വിശ്വാസികൾ ഉപയോഗിച്ചുവരുന്നു. . കോടതി തന്നെ വിഷയം അടിയന്തരമായി പരിശോധിക്കണമെന്നും മുഫ്തി താഖി ഉസ്മാനി പറഞ്ഞു.
പാകിസ്താൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിനും സിന്ധ് പ്രവിശ്യാ മുഖ്യമന്ത്രി മുറാദ് അലി ഷായ്‌ക്കും ഇത് ഭയാനകമായ തിരിച്ചടികൾ ഉണ്ടാക്കുമെന്ന ഭീഷണിയാണ് ജമിയത്ത് ഉലമ-ഇ-ഇസ്ലാം-ഫസൽ (ജെയുഐ-എഫ്) സിന്ധ് സെക്രട്ടറി ജനറൽ റാഷിദ് മഹ്മൂദ് മുഴക്കിയത്. കോടതി വിധി നടപ്പാക്കാൻ പാർട്ടി അനുവദിക്കില്ലെന്നും റാഷിദ് മഹ്മൂദ് പറഞ്ഞു.
അതേ സമയം സുപ്രീം കോടതി വിധി നടപ്പാക്കാൻ അധികൃതർ യോഗം ചേർന്നു. ജില്ലാ മുനിസിപ്പൽ കോർപ്പറേഷൻ (ഈസ്റ്റ്) അഡ്മിനിസ്‌ട്രേറ്റർ റഹ്മത്തുള്ള ഷർഖി, ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണർ ആസിഫ് ജാൻ സിദ്ദിഖി എന്നിവരുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുനിസിപ്പൽ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാർ നിയമപാലക ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.ജില്ലാ ഭരണകൂടവും പോലീസും റേഞ്ചേഴ്‌സും ഡിഎംസിയുടെ സഹകരണം ഉറപ്പുനൽകിയതായി യോഗത്തിനൊടുവിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Comments