ശ്രീനഗർ: പുതുവത്സര ദിനത്തിൽ ജമ്മുകശ്മീർ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചു.പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയും പ്രഖ്യാപിച്ചു. ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് സഹായ ധനം പ്രഖ്യാപിച്ചത്.
അപകടത്തിൽ അദ്ദേഹം അഗാധമായ ദു:ഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന്റെ വേദനയോടൊപ്പം ചേരുകയും പരിക്കേറ്റവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരുടെ ചികിത്സാ ചിലവ് ക്ഷേത്ര ബോർഡ് ക്ഷേത്ര ബോർഡ് നൽകിയിട്ടുണ്ടെന്ന് ഗവർണർ കൂട്ടിച്ചേർത്തു.
അപകടത്തെ സംബന്ധിച്ച് നിലവിൽ ലഭിച്ച വിവരങ്ങൾ പ്രധാനമന്ത്രിക്ക് നൽകിയതായി ഗവർണർ കൂട്ടിച്ചേർത്തു. എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഗവർണർ കൂട്ടിച്ചേർത്തു. സംഭവത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ചു. അപകടത്തെ കുറിച്ച് ഉന്നത തല അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് സഹായധനം നൽകുക. മരിച്ചവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിക്കുകയും പരിക്കേറ്റവർക്ക് സാദ്ധ്യമായ എല്ലാ വൈദ്യസഹായവും നൽകാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
പുതുവർഷത്തിന് ക്ഷേത്ര ദർശനത്തിനെത്തിയവരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്.അപകടത്തിൽ 12 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.നിലവിൽ ക്ഷേത്രത്തിൽ തീർത്ഥാടനം താൽക്കാസികമായി നിർത്തിവെച്ചിരിക്കുകയാണ്.
Comments