തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ‘അള്ള്’ പ്രസ്താവന സമൂഹമാദ്ധ്യമങ്ങളിൽ ചൂടേറിയ ചർച്ചയ്‌ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.വിദേശപൗരനു നേരെ അപമര്യാദയായി പോലീസ് പെരുമാറിയ സംഭവം വിമർശിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ അള്ള് പ്രയോഗം. സർക്കാരിനൊപ്പം നിന്ന് അള്ള് വെയ്‌ക്കുന്ന പരിപാടി അനുവദിക്കില്ലെന്നാണ് അദ്ദേഹം ഇന്നലെ പറഞ്ഞത്.ഇതിന് പിന്നാലെ അള്ളിനെ ചുറ്റിപറ്റി സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച പൊടിപൊടിക്കുകയാണ്.
അള്ളിനെ പറ്റിയുള്ള രാഷ്‌ട്രീയ നിരീക്ഷകനായ അഡ്വക്കേറ്റ് എ ജയശങ്കറിന്റെ ഫേസ് ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്. കേരളത്തിലെ സഖാക്കളാണ് അള്ള് കണ്ടുപിടിച്ചതെന്നാണ് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് കാണാം
അളളിനെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്!
1969ൽ രണ്ടാം ഇഎംഎസ് മന്ത്രിസഭയുടെ പതനത്തിനു ശേഷം സി അച്യുതമേനോൻ ബദൽ മന്ത്രിസഭ രൂപീകരിച്ച സമയത്ത്, മാർക്‌സിസ്റ്റു ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത രഹസ്യായുധമാണ് ‘അളള്’. നാല് ആണിയുണ്ടെങ്കിൽ ഒരു അളളുണ്ടാക്കാം. ബസ്സിന്റെ ടയർ പഞ്ചറാക്കാൻ അത്യുത്തമം.
ലോക സംസ്‌കാരത്തിന് സഖാക്കൾ നൽകിയ ഏറ്റവും വലിയ സംഭാവനയാണ് അളള്. അളളിനെ തളളിപ്പറയുന്നത് മാർക്‌സിസം- ലെനിനിസത്തെ വഞ്ചിക്കുന്നതിന് തുല്യമാണ്.
മരുമകൻ സഖാവേ, പോലീസിനെ കുറ്റപ്പെടുത്തിക്കൊളളൂ, പക്ഷേ അളളിനെ തൊട്ടു കളിക്കരുത്
Comments