കൊച്ചി: വി.ഡി സതീശൻ നിർഗ്ഗുണ പ്രതിപക്ഷ നേതാവാണെന്ന് കെ. സുരേന്ദ്രൻ. ഗവർണറുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ. അജഗളസ്തനം പോലെയാണ് വി.ഡി സതീശന്റെ പ്രതിപക്ഷ നേതൃസ്ഥാനം. വെറുതെ ഇരുക്കുന്നുവെന്നേ ഉളളൂ. പാലും കിട്ടില്ല ഒരു ഉപകാരവും ഇല്ല സുരേന്ദ്രൻ പരിഹസിച്ചു.
പ്രതിപക്ഷ നേതാവിന്റെ ധർമ്മമല്ല അദ്ദേഹം നിർവ്വഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ആളാണ്. പിണറായി വിജയന് വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നത്. ശരിക്കും പറഞ്ഞാൽ പിണറായി വിജയൻ ക്യാബിനറ്റിലെ മന്ത്രിയെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നത്. അദ്ദേഹത്തിന് പ്രതിപക്ഷ ധർമ്മം എന്താണെന്ന് അറിയില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ സർവ്വകശാലകളെ മുഴുവൻ കൈപ്പിടിയിലാക്കി ജനാധിപത്യ വിരുദ്ധ നടപടിയിലൂടെയും അഴിമതിയിലൂടെയും സർവ്വകലാശാലകളുടെ പ്രവർത്തനത്തിന് തുരങ്കം വെയ്‌ക്കുന്ന പിണറായി വിജയനെ വിമർശിക്കാതെ ഗവർണറെ വിമർശിക്കുന്നതിൽ തന്നെ എല്ലാം അടങ്ങിയിട്ടുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. പിണറായിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും അദ്ദേഹത്തെ നിഴൽപോലെ പിന്തുടരുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവാണ് വി.ഡി സതീശനെന്നും സുരേന്ദ്രൻ വിമർശിച്ചു.
ചാൻസലർ പദവി ഏറ്റെടുക്കില്ല എന്ന് പറയാനുളള അധികാരം ഗവർണർക്ക് ഇല്ലെന്നായിരുന്നു വി.ഡി സതീശന്റെ അഭിപ്രായം.















