പാലക്കാട് : ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ പോപ്പുലർഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം സിബിഐയ്‌ക്ക് വിടുന്നകാര്യത്തിൽ തീരുമാനം അടുത്തയാഴ്ച. കുടുംബം നൽകിയ ഹർജിയിൽ ഹൈക്കോടതി അടുത്തയാഴ്ച തീരുമാനം അറിയിക്കും. ഹർജിയിൽ പോലീസും, സിബിഐയും നിലപാട് അറിയിച്ചിട്ടുണ്ട്.
സംഭവത്തിൽ ഇതുവരെ ആറ് പേരാണ് അറസ്റ്റിലായത്. ഇതിൽ മൂന്ന് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും, മൂന്ന് പേർ പ്രതികളെ സഹായിച്ചവരുമാണ്. നാല് പേരെ ഇനിയും പിടികുടാനുണ്ട്. ഇതിൽ രണ്ട് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. സംഭവം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതികളെ പിടികൂടാൻ പോലീസ് ജാഗ്രത കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.
ഹർജിയിൽ കോടതി പോലീസിനോടും, സിബിഐയോടും നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പോലീസും സിബിഐയും നിലപാട് അറിയിച്ചത്.
പിടികൂടാനുള്ള പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരുടെ ബന്ധുക്കളുടെ വീടുകളും, പാർട്ടി ഓഫീസുകളും പോലീസ് നിരീക്ഷണത്തിലാണ്. പ്രതികൾ കോടതിയിൽ കീഴടങ്ങാനുള്ള സാദ്ധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തിൽ കോടതികളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അഞ്ചംഗ സംഘമാണ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത് .
Comments