തിരുവനന്തപുരം: സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ പുസ്തകം പോലെയാണെന്നും കേരളപോലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ ആഭ്യന്തരം പൂർണ പരാജയമെന്ന് അദ്ദേഹം വിമർശിച്ചു. ആഭ്യന്തര വകുപ്പിന് നാഥനില്ലെന്നും പോലീസ് നിരപരാധികളെ ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സർവകലാശാലകളുമായി ബന്ധപ്പെട്ട് ഗവർണർ പറഞ്ഞ കാര്യം ശരിയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.രാജ്യത്തിന് അവമതിപ്പുണ്ടാക്കുന്ന തരത്തിലുള്ള കാര്യങ്ങൾ സംഭവിച്ചുവെന്ന ഗവർണറുടെ ആരോപണത്തോട് മുഖ്യമന്ത്രി എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി അപകടകരമായ മൗനം പാലിക്കുകയാണ്. ഇതിനർത്ഥം താൻ ഉന്നയിച്ച ചോദ്യങ്ങളിൽ വസ്തുതകൾ ഉള്ളതുകൊണ്ടാണോയെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ സർവ്വകലാശാലകളിൽ സർക്കാർ ഇടപെടലുകൾ ഇന്നും ഇന്നലെയും ആരംഭിച്ചതല്ലെന്നും സ്വന്തക്കാരെയും ബന്ധുക്കളെയും നിയമിച്ചുകൊണ്ട് സർവകലാശാലകളെ സർക്കാർ അധ:പതിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ അഞ്ചു വർഷവും താൻ കോൺഗ്രസിലെ ഒറ്റയാൾ പോരാളിയായിരുന്നു.താൻ കൊണ്ടു വന്ന പല വിഷയങ്ങളും പിന്നീട് പാർട്ടി ഏറ്റെടുത്തിട്ടുണ്ട്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഇനിയും ഉയർത്തി കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.
Comments