ഹേഗ് : നെതർലൻഡ്‌സിൽ ലോക്ക്ഡൗൺ വിരുദ്ധ പ്രതിഷേധത്തിനെത്തിയവരെ പോലീസ് നായ ഓടിച്ച് കടിച്ചു . ലോക്ക്ഡൗണിനെതിരെ നടന്ന പ്രകടനങ്ങളിൽ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് പങ്കെടുത്തത് . പ്രകടനങ്ങൾ അക്രമാസക്തമായതോടെ, ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് സമരക്കാർക്കെതിരെ ലാത്തി വീശി.
സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട് . വീഡിയോയിൽ, പോലീസ് നായ പ്രതിഷേധക്കാരെ കടിക്കുന്നതും കാണാം. നായയുടെ കടിയേറ്റ മനുഷ്യൻ സഹായത്തിനായി നിലവിളിക്കുന്നതും,നായയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.ഇതുവരെ 10 ദശലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത് .
നായയെ പിടിച്ചു മാറ്റാൻ പോലീസുകാർ ശ്രമിക്കുന്നുണ്ടായിരുന്നു . കയ്യിലുണ്ടായിരുന്ന ബാറ്റൺ ഉപയോഗിച്ച് നായയെ അവർ അടിക്കുന്നുണ്ടെങ്കിലും പ്രതിഷേധക്കാരനെ വിട്ടയക്കാൻ നായ തയ്യാറായില്ല . പോലീസും സമരക്കാരും തമ്മിലുണ്ടായ വാക്കേറ്റത്തിനു പിന്നാലെ 30 പേരെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ ഉണ്ട്. നാല് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
ലോക്ക്ഡൗണിനെതിരെ നെതർലൻഡ്‌സ് അക്രമാസക്തമായ ഏറ്റുമുട്ടലുകൾ കാണുന്നത് ഇതാദ്യമല്ല. നവംബറിൽ, രാജ്യത്ത് ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തിയപ്പോഴും, പ്രതിഷേധം ഉണ്ടായി. കഴിഞ്ഞ വർഷം ഡിസംബർ 19 ന് പുറപ്പെടുവിച്ച ലോക്ക്ഡൗൺ കൂടുതൽ കർശനമാക്കുകയും അവശ്യ സേവനങ്ങൾ ഒഴികെ എല്ലാം അടച്ചുപൂട്ടുകയും ചെയ്തു. അന്നുമുതൽ റെസ്റ്റോറന്റുകൾ, ജിമ്മുകൾ, മ്യൂസിയങ്ങൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവ അടച്ചിട്ടിരിക്കുകയാണ്.
Comments