ന്യൂഡൽഹി : സൈനികർക്ക് വഹിക്കാൻ കഴിയുന്ന ടാങ്ക് വേധ മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഡിആർഡിഒ. മാൻ പോർട്ടബിൾ ആന്റി-ടാങ്ക് ഗൈഡഡ് മിസൈലിന്റെ പരീക്ഷണമാണ് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ വിജയകരമായി പൂർത്തിയാക്കിയത്. സൈനികർക്ക് വഹിക്കാൻ കഴിയുന്ന ഇത്തരം മിസൈലുകൾ യുദ്ധങ്ങളിൽ ഇന്ത്യയ്ക്ക് ഇരട്ടി കരുത്ത് നൽകും.
ഏറ്റവും കുറഞ്ഞ ദൂരപരിധിയിലായിരുന്നു പരീക്ഷണം നടത്തിയത്. പരീക്ഷണത്തിൽ ലക്ഷ്യം കൃത്യതയോടെ ഭേദിച്ചാണ് മിസൈൽ കരുത്ത് തെളിയിച്ചത്. നേരത്തെ പരമാവധി ദൂരപരിധിയിൽ നടത്തിയ പരീക്ഷണങ്ങളിലും മിസൈൽ ലക്ഷ്യം കൃത്യതയോടെ ഭേദിച്ചു.
മനുഷ്യന് വഹിക്കാൻ കഴിയുന്ന ലോഞ്ചറുകളാണ് ഈ മിസൈലുകളുടെ പ്രധാന സവിശേഷത. തെർമൽ സൈറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ലോഞ്ചറുകൾക്ക് ഭാരം കുറവാണ്. ലക്ഷ്യസ്ഥനത്തേക്ക് എത്തുന്നതിനായി ഇൻഫ്രാറെഡ് ഇമേജിംഗ് സീക്കറും, ഓൺ ബോർഡ് കൺട്രോളിനായി അത്യാധുനിക ഏവിയോണിക്സും ഉൾപ്പെടുത്തിയിട്ടുണ്ട്.
പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ഡിആർഡിഒയെ കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. പരീക്ഷണം വിജയിക്കുന്നതിന്റെ ദൃശ്യങ്ങൾ ഡിആർഡിഒ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
Comments