ന്യൂഡൽഹി : ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ മസ്ജിദുകളും മദ്രസകളും വർദ്ധിച്ചുവരുന്നതിൽ ആശങ്കരേഖപ്പെടുത്തി സുരക്ഷാ സേന. അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള സശസ്ത്ര സീമാ ബെല്ലാണ് ആശങ്ക അറിയിച്ച് രംഗത്ത് എത്തിയത്. യുപിയോട് ചേർന്ന് കിടക്കുന്ന 15 കിലോമീറ്റർ അതിർത്തി മേഖലകളിൽ മസ്ജിദുകളുടെയും, മദ്രസകളുടെയും എണ്ണം അനിയന്ത്രിതമാം വിധം വർദ്ധിക്കുന്നുണ്ട്.
2018 ലെ കണക്കുകൾ പ്രകാരം ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ 738 മസ്ജിദുകളാണ് ഉണ്ടായിരുന്നത്. എന്നാൽ 2021 ആയപ്പോഴേക്കും 1000 ആയി ഉയർന്നു. 2018 ൽ 500 മദ്രസകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 645 മദ്രസകളാണ് ഉള്ളതെന്നാണ് സശസ്ത്രസീമ ബെൽ വ്യക്തമാക്കുന്നത്. ഇതിന് പുറമേ കള്ളക്കടത്തും വർദ്ധിക്കുന്നുണ്ടെന്നാണ് വിവരം.
യുപിയിലെ ഏഴ് അതിർത്തി ജില്ലകളോട് ചേർന്നാണ് മസ്ജിദുകളും മദ്രസകളും വർദ്ധിച്ചുവരുന്നത്. മഹാരാജ്കഞ്ച്, സിദ്ധാർത്ഥ് നഗർ, ബൽറാംപൂർ, ബഹ്രിയാക്, ശർവാസ്തി, പിലിഭിത്ത്, ഖിരി എന്നിവയാണ് അതിർത്തി ജില്ലകൾ. യുപിയ്‌ക്ക് പുറമേ ഉത്തരാഖണ്ഡ്, ബിഹാർ, പശ്ചിമ ബംഗാൾ, സിക്കിം, എന്നീ സംസ്ഥാനങ്ങളുമായാണ് നേപ്പാൾ അതിർത്തി പങ്കിടുന്നത്.
1751 കിലോ മീറ്ററിലാണ് അതിർത്തി മേഖല. ഇതിൽ 570 കിലോ മീറ്റർ അതിർത്തിയാണ് നേപ്പാളുമായി യുപി പങ്കിടുന്നത്. ഇവിടങ്ങളിലായി 30 അതിർത്തി പോലീസ് സ്റ്റേഷനുകളും ഉണ്ട്.
Comments