കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കുന്നതിന് ഗൂഢാലോചന നടത്തിയ സംഭവത്തിലെ ‘വിഐപി’യെ കണ്ടെത്തി. അത് ദിലീപിന്റെ സുഹൃത്തും സൂര്യ ഹോട്ടൽ ഉടമയുമായ ശരത് ആണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ഇയാളുടെ ശബ്ദ സാമ്പിൾ പരിശോധിച്ചത്തിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്ന സംവിധായകൻ ബാലചന്ദ്രകുമാറാണ് ഈ വിഐപിയെക്കുറിച്ചുളള വിവരങ്ങൾ ആദ്യം പുറത്തുവിട്ടത്. ഗൂഢാലോചന കേസിലെ ആറാം പ്രതിയാണ് ‘വിഐപി’ ആയ ശരത്.
ബാലചന്ദ്രകുമാർ ശരത്തിന്റെ ചിത്രം കണ്ട് സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇയാളുടെ ശബ്ദം പരിശോധിച്ചത്. നേരത്തെ ദിലീപിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ കോട്ടയം സ്വദേശി മെഹ്ബൂബിനെയും സംശയിച്ചിരുന്നു. ചില ചിത്രങ്ങൾ കാണിച്ചതിലാണ് ബാലചന്ദ്രകുമാർ സംശയം പ്രകടിപ്പിച്ചത്. എന്നാൽ തനിക്കെതിരെ ആരോപണങ്ങൾ ഉയർന്നതോടെ അതെല്ലാം നിഷേധിച്ചുകൊണ്ട് മെഹബൂബ് രംഗത്തെത്തി. അയാളുടെ ശബ്ദവുമായി ഒത്തുനോക്കുകയും വിഐപി മെഹ്ബൂബല്ല എന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
സംശയത്തിന്റെ നിഴലിലുണ്ടായിരുന്ന ശരത്തുമായി അന്വേഷണ സംഘം ഫോണിൽ സംസാരിച്ച് സാമ്പിൾ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇയാൾ ഫോൺ പ്രവർത്തനരഹിതമാക്കിയിരുന്നു. മറ്റ് വഴികളിലൂടെ സാമ്പിൾ ശേഖരിച്ചാണ് ഇത് സ്ഥിരീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. ദിലീപിന്റെ അറസ്റ്റിനുള്ള വിലക്കും തുടരും.
Comments