പാറ്റ്‌ന: ഇന്ത്യൻ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവർക്ക് സുപരിചിതമായ ഒരു മുഖമുണ്ട്. സ്റ്റേഡിയത്തിലെ കാണികൾക്കിടിയിലാണ് ആ മനുഷ്യനുണ്ടാകുക. വലിയ ഇന്ത്യൻ പതാക വീശി, ദേഹത്ത് ചായം പൂശി, നെഞ്ചിൽ ടെണ്ടുൽക്കർ 10 എന്നെഴുതി ഒരോ കളിയും മുടങ്ങാതെ കണ്ടിരുന്ന സുധീർ കുമാർ ചൗധരി. സച്ചിന്റെ കടുത്ത ആരാധകനായ അദ്ദേഹത്തെ ആരും മറക്കാനിടയില്ല. എന്നാൽ അദ്ദേഹം ഒരു പോലീസുകാരനാൽ ക്രൂരമായി ആക്രമിക്കപ്പെട്ടുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ബിഹാറിലെ മുസാഫർപൂരിലുള്ള ടൗൺ പോലീസ് സുധീർ കുമാറിനെ സ്റ്റേഷനിലിട്ട് മർദ്ദിച്ചെന്നാണ് വിവരം. തന്റെ സഹോദരൻ കിഷൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന വിവരമറിഞ്ഞ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് സുധീറിനെ പോലീസ് മർദ്ദിച്ചത്.
ലോക്കപ്പിന് അകത്തുള്ള സഹോദരനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പുറത്തുപോകാൻ ഒരു പോലീസുകാരൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ സുധീറിന്റെ കാലിൽ രണ്ട് തവണ ചവിട്ടി. മോശമായ ഭാഷയിൽ സംസാരിച്ചുവെന്നും സുധീർ കുമാർ പറയുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്തെ എസ്ഡിപിഒ റാം നരേഷ് പാസ്വാന് പരാതി നൽകിയിട്ടുണ്ടെന്ന് സുധീർ വ്യക്തമാക്കി. വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും സുധീർ പറഞ്ഞു.
രണ്ട് വർഷം മുമ്പ് ഇതേ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനത്തിന് തന്നെ വിളിച്ചിരുന്നതായും സുധീർ വേദനയോടെ ഓർത്തെടുത്തു. അന്ന് സെലിബ്രിറ്റിയായി പരിഗണിച്ചെങ്കിൽ ഇന്ന് ഏറെ വേദനിപ്പിക്കുന്ന അനുഭവമാണ് മുസാഫർപൂർ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഒരു സാധാരണക്കാരനോട് പോലീസ് എങ്ങനെ പെരുമാറുമെന്നതാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂമിത്തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് സഹോദരൻ കിഷൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് പേർ തമ്മിലുള്ള ഭൂമിത്തർക്കത്തിന് കിഷൻ സാക്ഷിയായിരുന്നു. ഇത് സംബന്ധിച്ച് വിശദമായ ചോദ്യം ചെയ്യലിനായാണ് കിഷൻ കുമാറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
Comments