വാഷിംഗ്ടൺ: അമേരിക്കയിലെ മൂന്നിടങ്ങളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഉറഞ്ഞ ഹിമക്കാറ്റും ശക്തമായ ഹിമപ്പേമാരിയും കിഴക്കൻ മേഖലകളിൽ ആഞ്ഞടിക്കുമെന്ന കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിപ്പിനെ തുടർന്നാണിത്. വെർജിനീയ, നോർത്ത് കാരോലിന, സൗത്ത് കരോലിന സംസ്ഥാനങ്ങളിൽ ഗവർണർമാർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
വൈദ്യുതി മുടക്കവും ഗതാഗത തടസ്സവും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്ന് കോടിയോളം ആളുകൾ ഹിമപ്പേമാരിയുടെ ഭീഷണിയിലാണ്. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 60 കിലോമീറ്ററോളം വേഗമുള്ള മഞ്ഞ്കാറ്റ് മേഖലയിൽ ആഞ്ഞടിക്കും.
അമേരിക്കയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശീതകാല കൊടുങ്കാറ്റ് ആഞ്ഞടിക്കുകയാണ്. കാലാവസ്ഥ മോശമായ സാഹചര്യത്തിൽ നിരവധി പേരെ പ്രശ്നബാധിത മേഖലകളിൽ നിന്നും മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ സ്കൂളുകൾ അടച്ചു. വാഹനാപകടങ്ങൾ ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് ആളുകളോട് അനാവശ്യമായി പുറത്തിറങ്ങറുതെന്നും മുന്നറിയിപ്പുണ്ട്.
നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ചിലയിടങ്ങളിൽ ഒരടിയോളം മഞ്ഞുകട്ടകൾ രൂപപ്പെട്ടതായി യുഎസ് നാഷണൽ വെതർ സർവീസ് വ്യക്തമാക്കി. മഞ്ഞും ഐസും യാത്രകൾ ദുഷ്കരമാക്കുകയും മരങ്ങൾ കടപുഴകി വീഴുന്നതിനും വൈദ്യുതി മുടക്കത്തിനും കാരണമാകുന്നുവെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments