പനാജി: പാർട്ടി സ്ഥാനാർത്ഥികളെ ആരാധനാലയങ്ങളിൽ കൊണ്ടുവന്ന് പ്രതിജ്ഞ ചെയ്യിപ്പിച്ച് ഗോവയിലെ കോൺഗ്രസ്. വിജയിച്ചുകഴിഞ്ഞാൽ പലരും കൂറുമാറാൻ സാധ്യതയുണ്ടെന്ന സംശയത്തെ തുടർന്നാണ് പ്രതിജ്ഞ ചെയ്യിപ്പിച്ചത്.
കോൺഗ്രസ്് ഹൈക്കമാണ്ടിന്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ അറ്റകൈ പ്രയോഗം. ഇതുവരെ പ്രഖ്യാപിച്ച 36 സ്ഥാനാർഥികളേയും അമ്പലത്തിലും പള്ളികളിലും എത്തിച്ച് ജയിച്ചാൽ പാർട്ടിക്കൊപ്പം തന്നെ ഉറച്ച് നിൽക്കുമെന്ന് പ്രതിജ്ഞ എടുപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്.
ഫെബ്രുവരി 14-നാണ് ഗോവയിൽ തിരഞ്ഞെടുപ്പ്. പനജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലും കൊങ്കണിയിലെ ബാംബോലിം ക്രോസിലും ഹംസ ഷാ ദർഗയിലും എത്തിയ സ്ഥാനാർഥികൾ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം അടുത്ത അഞ്ച് വർഷത്തേക്ക് കോൺഗ്രസ് പാർട്ടിക്കൊപ്പം തുടരുമെന്ന് സത്യം ചെയ്തു.
ഗോവയുടെ ചുമതലയുള്ള കോൺഗ്രസ് നേതാക്കളായ പി.ചിദംബരം, ദിനേശ് ഗുണ്ടറാവു, ഗോവ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോദങ്കർ തുടങ്ങിയവർ പ്രതിജ്ഞയെടുക്കാൻ സ്ഥാനാർഥികളെ അനുഗമിച്ചു.
Comments