കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി 10 ദിവസം കൂടി അനുവദിച്ച് കോടതി. പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. പുതിയ അഞ്ചു സാക്ഷികളെ പത്തുദിവസത്തിനുളളിൽ വിസ്തരിക്കണമെന്നാണ് കഴിഞ്ഞയാഴ്ച കോടതി ഉത്തരവിട്ടത്. എന്നാൽ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.
പുതിയ സാക്ഷികളിൽ ചിലർക്ക് കൊറോണ ബാധിച്ച് ചികിത്സയിലാണെന്നും അതിനാൽ കൂടുതൽ സമയം വേണമെന്നുമാണ് സർക്കാർ ആവശ്യപ്പെട്ടത്. തുടർന്നാണ് സാക്ഷികളെ വിസ്തരിക്കാനുള്ള സമയം നീട്ടിയത്. അഞ്ച് സാക്ഷികളിൽ മൂന്ന് പേരുടെ വിസ്താരം പൂർത്തിയാക്കിയതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന ചെയ്ത കേസിൽ നടൻ ദിലീപിനെ മൂന്നാം ദിവസവും ചോദ്യം ചെയ്യുകയാണ്. കോടതി അനുവദിച്ചിരിക്കുന്ന അവസാന ദിവസമായതിനാൽ പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. റെയ്ഡിൽ പിടിച്ചെടുത്ത ചില ഡിജിറ്റൽ സാമഗ്രികളുടെ ഫോറൻസിക് റിപ്പോർട്ടും ലഭിക്കാനുണ്ട്. ഇതുകൂടി ലഭിച്ചാൽ മാത്രമേ അന്വേഷണ പുരോഗതി വ്യക്തമാക്കാൻ സാധിക്കൂവെന്ന് ക്രൈംബ്രാഞ്ച് എസ്പി പറഞ്ഞു.
കഴിഞ്ഞ ദിവസം സംവിധായകൻ റാഫിയെ മൊഴിയെടുക്കാനായി വിളിച്ച് വരുത്തിയിരുന്നു. ബാലചന്ദ്ര കുമാർ നൽകിയ ശബ്ദ സാമ്പിളിൽ നിന്ന് ദിലീപിന്റെ ശബ്ദം റാഫി തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു പ്രതികളുടെ ശബ്ദം തിരിച്ചറിയാൻ ഇവരുടെ അടുത്ത സുഹൃത്തുക്കളെ ഇന്ന് വിളിച്ചു വരുത്തും.
Comments