തിരുവനന്തപുരം : ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്‌ക്കുന്നതിനായി ഓർഡിനൻസ് കൊണ്ടുവന്ന സംസ്ഥാന സർക്കാർ നടപടിയ്‌ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാഷ്‌ട്രീയ കൂടിയാലോചനയില്ലാതെയാണ് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നതെന്നും, ഓർഡിനൻസ് ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പരസ്യപ്രതികരണം.
നിയമസഭ സമ്മേളിക്കാൻ ഒരു മാസം മാത്രമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ ധൃതിവയ്‌ക്കാതെ ഓർഡിനൻസ് നിയമസഭയിൽ അവതരിപ്പിക്കാമായിരുന്നു. ഇത് ബില്ലായി അവതരിപ്പിച്ചാൽ എല്ലാവർക്കും അഭിപ്രായം പറയാനുള്ള അവസരം ലഭിക്കുമായിരുന്നു. ലോകായുക്ത നിയമത്തിലെ 12, 14 വകുപ്പുകൾ തമ്മിൽ വൈരുദ്ധ്യമുണ്ട്. രാഷ്‌ട്രീയ കൂടിയാലോചനയില്ലാതെ ഓർഡിനൻസ് പുറത്തിറക്കിയതിലൂടെ എല്ലാവർക്കും അഭിപ്രായം പറയാനുള്ള അവസരമാണ് സർക്കാർ നിഷേധിച്ചതെന്നും കാനം വ്യക്തമാക്കി.
ഓർഡിനൻസ് കൊണ്ടുവന്നത് മന്ത്രിസഭയിൽ കാര്യമായ ചർച്ചയോ ആലോചനയോ ഇല്ലാതെയാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്‌ട്രീയ കൂടിയാലോന ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി കാനം രംഗത്തുവരുന്നത്. ലോകായുക്തയുടെ അധികാരത്തിൽ നേരിയ ഭേദഗതി വരുത്തുകയാണെന്നാണ് മന്ത്രിസഭ അറിയിച്ചിരുന്നത്. എന്നാൽ ഓർഡിനൻസിന്റെ കരട് പുറത്തിറങ്ങിയപ്പോഴാണ് ഓർഡിനൻസിലെ കൂടുതൽ വിവരങ്ങൾ മന്ത്രിമാർക്ക് പോലും വ്യക്തമായത്.
Comments