ന്യൂഡൽഹി : ഇന്ത്യയിൽ നിന്നുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ കയറ്റുമതി കുതിച്ചുയരുന്നു. ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കണക്കനുസരിച്ച് കയറ്റുമതിയിൽ 49 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2019-2020 സാമ്പത്തിക വർഷത്തിൽ കയറ്റുമതി മൂല്യം 11.7 ബില്യൺ ഡോളറായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇത് 11.11 ബില്യൺ ഡോളറായി വർദ്ധിച്ചുവെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ നിർമ്മാണത്തിനും കയറ്റുമതിക്കും കേന്ദ്ര സർക്കാർ മികച്ച പ്രോത്സാഹനമാണ് നൽകുന്നത്. മൊബൈൽ ഫോണുകൾ, വ്യാവസായിക ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, ഐടി ഹാർഡ്വെയർ, പ്രിന്റഡ് സർക്യൂട്ട് ബോർഡ് അസംബ്ലി എന്നിവയാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത്.
ലോകത്തെ ഇലക്ട്രോണിക് സാധനങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ ഇന്ന് സാങ്കേതിക മേഖലയിൽ ലോക രാജ്യങ്ങൾ ഇന്ത്യ നിരവധി സംഭാവനകൾ നൽകിക്കഴിഞ്ഞു. കൺസ്യൂമർ ഇലക്ട്രോണിക്സ്, എൽഇഡി ലൈറ്റിംഗ്, തുടങ്ങിയ മേഖലകളിലും കയറ്റുമതി വർദ്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. മൊബൈൽ ഫോണുകളുടെയും ആക്സസറികളുടെയും പ്രധാന കയറ്റുമതിക്കാരായ വിയറ്റ്നാമിന് തുല്യമാണ് നിലവിലെ ഇന്ത്യയുടെ കയറ്റുമതി കണക്കുകൾ.
2015 ൽ രാജ്യത്തെ ഇലക്ട്രോണിക്സ് നിർമ്മാണം 3.1 ബില്യൺ ഡോളർ ആയിരുന്നെങ്കിൽ ഇന്നത് 75 ബില്യൺ ഡോളറായി വർദ്ധിച്ചിട്ടുണ്ട്. 2026 ഓടെ അത് 300 ബില്യൺ ഡോളറാക്കുക എന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. ഇതിൽ 40-50 ശതമാനം വരെ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കും. കൊറോണ പ്രതിസന്ധിക്കിടയിലും ഒൻപത് മാസം കൊണ്ട് ഇന്ത്യൻ കയറ്റുമതി 50 ബില്യൺ ഡോളറിൽ എത്തിനിൽക്കുന്നതിനാൽ ക്രമേണ ഇത് മികച്ച രീതിയിൽ വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.
തൊഴിൽ രംഗത്തുള്ള ചൈനയുടെ ശക്തിക്ഷയമാണ് ആഗോളവിപണിയിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ മൂല്യം വർദ്ധിപ്പിക്കാൻ പ്രധാന കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിലെ ഇലക്ട്രോണിക്സ് വ്യവസായം മികച്ച രീതിയിൽ പ്രവർത്തിച്ച മറ്റൊരു മേഖല എയർ കണ്ടീഷണർ നിർമ്മാണമാണ്. ഇന്ത്യയിൽ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ചില പദ്ധതികൾ നടപ്പിലാക്കിയതിനാൽ ഇറക്കുമതി ഗണ്യമായി കുറഞ്ഞു. റൂം എയർകണ്ടീഷണർ ഇറക്കുമതി 2018 ൽ 41 ബില്യണായിരുന്നെങ്കിൽ, 2021 ൽ അത് 18 ബില്യണായി കുറഞ്ഞിരുന്നു. ഇത് വാണിജ്യ മേഖലയ്ക്ക് ഉൾപ്പെടെ കൂടുതൽ പ്രോത്സാഹനം നൽകിയിട്ടുണ്ട്.
Comments