9 ഇന്നിംഗ്‌സിൽ നിന്ന് 77 ശരാശരിയിൽ 385 റൺസ്. ഐപിഎൽ റൺവേട്ടക്കാരുടെ പട്ടികയിൽ രണ്ടാമത്. സീസണിൽ 9 കളിയിൽ എട്ടിലും ജയിച്ച് നിൽക്കുന്ന രാജസ്ഥാൻ റോയൽസിന്റെ നായകൻ. ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ താരത്തിന്റെ സാന്നിധ്യം ഉറപ്പാക്കാൻ ഇതിൽ കൂടുതൽ എന്ത് വേണമെന്നാണ് ആരാധകർ ചോദിക്കുന്നത്. ഇന്നലെ ധ്രുവ് ജൂറേലിനൊപ്പം ചേർന്ന് മുന്നിൽ നിന്ന് നയിച്ച് രാജസ്ഥാന് ജയം സമ്മാനിച്ചതും ഈ ക്യാപ്റ്റൻ കൂളാണ്. ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന 121 റൺസ് വിജയത്തിന് നിർണായകമായി.
വിക്കറ്റ് കീപ്പറായി നിൽക്കുന്നത് താൻ ഏറെ ആസ്വദിക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് പുതിയ പന്തിൽ. ശേഷം, ബാറ്റിംഗിന് എത്തുമ്പോൾ പിച്ച് അനുകൂലമാകുകയും ചെയ്തു. ബൗളിംഗിൽ മികച്ച പ്രകടനമാണ് സഹതാരങ്ങൾ കാഴ്ചവച്ചത്. പവർ പ്ലേയിലെ ഓരോ ഓവറും വളരെയധികം പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ടി20യിൽ ഫോം താത്കാലികമാണ്. മദ്ധ്യ ഓവറുകളിൽ തങ്ങൾക്ക് റൺസ് വിട്ടുകൊടുക്കേണ്ടതായി വന്നെന്നും സഞ്ജു കൂട്ടിച്ചേർത്തു.
സീസണിൽ ആദ്യമായി ഫോം കണ്ടെത്തിയ ധ്രുവ് ജുറേലിന്റെ പ്രകടനത്തെ കുറിച്ചും മത്സര ശേഷം സഞ്ജു സംസാരിച്ചു. ഐപിഎല്ലിന് മുമ്പ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ജുറേലിന്റെ പ്രകടനം നമ്മൾ കണ്ടതാണ്. ഞങ്ങ1ൾ അവനിൽ വിശ്വാസം അർപ്പിക്കുന്നു. ചില ദിവസങ്ങളിൽ നെറ്റ്‌സിൽ രണ്ടും മൂന്നും മണിക്കൂറാണ് അവൻ പരിശീലിക്കുന്നത്. കുറച്ച് ഭാഗ്യം കൂടി ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ഈ രീതി നിലനിർത്തണമെന്നും സഞ്ജു കൂട്ടിചേർത്തു. ഒമ്പത് മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി രാജസ്ഥാൻ പട്ടികയിൽ ഒന്നാമതാണ്.