ബെംഗളൂരു: വയനാട്ടിൽ നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണ പോലും കോൺഗ്രസ് തേടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരൊറ്റ സീറ്റ് വിജയിക്കുന്നതിനാണ് കോൺഗ്രസ് ദേശവിരുദ്ധ സംഘടനയായ പിഎഫ്‌ഐയെ ഉപയോഗിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ ജനങ്ങളുടെ സ്വത്തിന്റെയും സമ്പത്തിന്റെയും പൊന്നിന്റെയും എന്തിനേറെ താലിമാലയുടെ എക്സ്-റേ വരെ കോൺഗ്രസെടുക്കും. ഇവയെല്ലാം തട്ടിയെടുത്ത് അവരുടെ പ്രിയപ്പെട്ട വോട്ടർമാർക്ക് വീണ്ടും വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി വിമർശിച്ചു. കർണാടകയിലെ ബെലഗാവിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
കോവിഡ് വാക്സിൻ മുതൽ ഇവിഎം മെഷീനുകളെ വരെ ചോദ്യം ചെയ്ത കോൺഗ്രസ് രാജ്യത്ത് അപകീർത്തിപ്പെടുത്താൻ ഇനിയൊന്നുമില്ലന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അവഹേളിക്കാൻ ലഭിക്കുന്ന ഒരവസരവും കോൺഗ്രസ് പാഴാക്കിയില്ല. സുപ്രീംകോടതി പോലും ഇക്കാര്യത്തിൽ കോൺഗ്രസിനെ ശാസിച്ചിരുന്നു. ആരുടെ ആവശ്യപ്രകാരമാണ് കോൺഗ്രസ് ഇപ്രകാരം ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഇവിഎം മെഷീനുകളെ കുറിച്ച് പറഞ്ഞുപരത്തുന്ന കിംവദന്തികൾ രാജ്യത്തിൻറെ ജനാധിപത്യത്തിന് തന്നെ അപമാനമാണ്. കോൺഗ്രസ് ഇതിന് മാപ്പ് പറഞ്ഞേ തീരുവെന്നും പ്രധാനമന്ത്രി പറഞ്ഞു.