ടി20 ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ പുതിയ പരിശീലകനെ നിയമിച്ച് പാകിസ്താൻ പുരുഷ ക്രിക്കറ്റ് ടീം. ഇന്ത്യയെ 2011ൽ ലോകകപ്പ് ജേതാക്കളാക്കിയ കോച്ച് ഗാരി കേർസ്റ്റൺ ഇനി പാകിസ്താന്റെ കപ്പിത്താനാകും. വൈറ്റ് ബോൾ ക്രിക്കറ്റിന്റെ ചുമതലയാണ് ദക്ഷിണാഫ്രിക്കൻ മുൻ താരത്തിന് കൈമാറിയത്. 2008 മുതല്‍ 2011 വരെയാണ് കേര്‍സ്റ്റണ്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചത്. പിന്നീട് ദക്ഷിണാഫ്രിക്കയെയും പരിശീലിപ്പിച്ചിരുന്നു ഗാരി.
ഓസ്ട്രേലിയൻ ഇതിഹാസം ജെയ്സൺ ഗില്ലസ്പിയാണ് ടെസ്റ്റിൽ പാകിസ്താന്റെ പരിശീലകനാകുന്നത്. പാകിസ്താന്റെ മുൻ താരം അസ്ഹർ മെഹമൂദ് ആണ് സഹ പരിശീലകൻ. വാത്താ സമ്മേളനത്തിൽ പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വിയാണ് പ്രഖ്യാപനം നടത്തിയത്.
കേർസ്റ്റൺ ഐപിഎല്ലിന് ശേഷം ടീമിന്റെ ചുമതല ഏറ്റെടുക്കുമെന്ന് നഖ്വി പറഞ്ഞു. കേർസ്റ്റണ് 2026 വരെയാകും കരാറുള്ളത്. പാകിസ്താൻ ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരം ആദരവായാണ് കാണുന്നതെന്ന് കേർസ്റ്റൺ പാകിസ്താൻ വെബ് സൈറ്റിൽ പറഞ്ഞു.