ലക്‌നൗ: സമാജ്‌വാദി പാർട്ടി നേതാക്കൾ സ്ത്രീകളുടെ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുവാക്കളുടെ ഭാവി കയ്യിൽവെച്ച് കളിക്കുന്ന എസ്പി നേതാക്കൾ കർഷകരെ ചൂഷണം ചെയ്യുകയും കലാപങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. അവരുടെ പാർട്ടിയുടെ പേരിൽ മാത്രമാണ് സമാജ്‌വാദി (സോഷ്യലിസം) ഉള്ളത്. ചിന്താധാര കൊണ്ട് അവർ പരിവാർവാദികളും (കുടുംബവാദി) പ്രവൃത്തിക്കൊണ്ട് അവർ ദംഗാവാദികളുമാണെന്ന് (കലാപകാരികൾ) യുപി മുഖ്യമന്ത്രി പരഹസിച്ചു.
കൊറോണ വൈറസിനെ പ്രതിരോധിക്കേണ്ട അതേസമയത്താണ് മഹാമാരിക്ക് സമാനമായ മറ്റ് ചിലതും യുപിയിൽ പ്രതിരോധിക്കേണ്ടി വരുന്നത്. മാഫിയ സംസ്‌കാരം, കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കൽ, തെരഞ്ഞെടുപ്പിലെ അരാജകത്വം തുടങ്ങിയ രോഗസമാന ഘടകങ്ങളും സംസ്ഥാനത്തിന് പ്രതിരോധിക്കേണ്ടി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ 5 വർഷത്തിനിടെ ഒരു റിക്രൂട്ട്‌മെന്റ് തട്ടിപ്പുകളും സംസ്ഥാനത്ത് നടന്നിട്ടില്ല. അഞ്ച് ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകി. പക്ഷേ അവരിലൊരാൾക്ക് പോലും ജോലി നേടുന്നതിനായി കൈക്കൂലി കൊടുക്കേണ്ടി വന്നിട്ടില്ലെന്നും യോഗി പറഞ്ഞു.
നിയമസഭ തെരഞ്ഞടുപ്പിന്റെ വോട്ടെടുപ്പ് സമയത്തെ ക്രമസമാധാനം നിലനിൽത്തുകയെന്നത് 2017ന് മുമ്പ് വലിയ വെല്ലുവിളിയായിരുന്നു. എന്നാലിന്ന് അത്തരമൊരു പ്രശ്‌നമില്ല. അത്തരം പ്രദേശങ്ങളിലും സാഹചര്യങ്ങളിലും സുരക്ഷിതമായ അന്തരീക്ഷമാണ് ഉത്തർപ്രദേശിലുള്ളത്. പെൺകുട്ടികളും സുരക്ഷിതരാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സമാജ്‌വാദി പാർട്ടി നേതാക്കൾ സ്ത്രീകൾക്ക് ഭീഷണിയാകുമ്പോൾ ബിജെപി സർക്കാരിന്റെ ഇരട്ട എഞ്ചിൻ പ്രവർത്തനം കൊണ്ട് പെൺകുട്ടികൾ സുരക്ഷിതരാവുകയാണ്. കൂടാതെ മുഖ്യമന്ത്രിയുടെ കന്യ സുമംഗല യോജന മുഖേന 15,000 രൂപയും സൗജന്യ വിദ്യാഭ്യാസവുമാണ് പെൺകുട്ടികൾക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംഘടിപ്പിച്ച വെർച്ച്വൽ റാലിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
Comments