തിരുവനന്തപുരം: ബസ് ചാർജ് വർദ്ധന അനിവാര്യമാണെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയ ശേഷം ഇതിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു. ബസ് ചാർജ് കൂട്ടേണ്ടി വരുമെന്നും, വിദ്യാർത്ഥികളുടെ കൺസഷന്റെ കാര്യത്തിലും തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ബിപിഎൽ വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര ആലോചനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗതാഗതമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം മിനിമം ബസ് ചാർജ് എട്ടിൽ നിന്നും പന്ത്രണ്ടായി ഉയർത്തണമെന്ന ആവശ്യം ബസുടമകൾ ഉന്നയിച്ചിരുന്നു. രണ്ട് മാസം കഴിഞ്ഞിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടാകാതിരുന്ന സാഹചര്യത്തിൽ അനിശ്ചിത കാല സമരത്തിലേയ്‌ക്ക് പോകാൻ തീരുമാനിച്ചിരിക്കുകയാണ് സ്വകാര്യ ബസുടമകൾ.
7,500 സ്വകാര്യ ബസുകളാണ് സംസ്ഥാനത്ത് ഇപ്പോൾ സർവീസ് നടത്തുന്നത്. നിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബറിൽ സ്വകാര്യ ബസുടമകൾ സമരം പ്രഖ്യാപിച്ചെങ്കിലും, ക്രിസ്മസ് ന്യൂയർ തിരക്ക് കാരണം ഇത് മാറ്റിവെയ്‌ക്കുകയായിരുന്നു. ഫെബ്രുവരി ആദ്യവാരം നടക്കുന്ന മന്ത്രി സഭാ യോഗത്തിൽ ഇതിന് തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിത കാല സമരവുമായി മുന്നോട്ട് പോകുമെന്ന് ബസുടമകൾ അറിയിച്ചു.
Comments