മൂവാറ്റുപുഴ: മോഷണ മുതൽ ഉടമയക്ക് തിരിച്ചേൽപ്പിച്ച് കള്ളൻ. മോഷ്ടിച്ച മാലയുമായി കുടുംബസമേതം ഉടമയുടെ അടുത്ത് ചെന്ന് മാപ്പ് പറഞ്ഞാണ് കള്ളൻ മാല തിരിച്ചേൽപ്പിച്ചത്. കള്ളന്റെ അവസ്ഥ മനസിലാക്കി കള്ളനോട് ക്ഷമിച്ച് വണ്ടിക്കൂലി നൽകി വീട്ടമ്മ തിരിച്ചയച്ചു. എറണാകുളം മൂവാറ്റുപുഴയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
മൂവാറ്റുപുഴ രണ്ടാറിൽ പുനത്തിൽ മാധവി എന്ന സ്ത്രീയുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് വിഷ്ണു പ്രസാദ് മാല തട്ടിയെടുത്തിരുന്നു. അസുഖമായ കുട്ടികൾക്ക് മരുന്ന് വാങ്ങാൻ മറ്റൊരു മാർഗവും ഇല്ലാത്തതിനാലാണ് വിഷ്ണുപ്രസാദ് മോഷണത്തിനിറങ്ങിയതെന്നാണ് വെളിപ്പെടുത്തൽ.
മോഷണ സമയത്ത് വിഷ്ണുവിന്റെ ഫോൺ സംഭവസ്ഥലത്ത് വീണിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിഷ്ണുവാണ് പ്രതിയെന്ന് പോലീസിന് സൂചനയും ലഭിച്ചിരുന്നു. അന്വേഷണം തന്നിലേക്ക് നീങ്ങുന്നുണ്ടെന്ന് മനസിലാക്കിയ വിഷ്ണുപ്രസാദ് കുടുംബസമേതം തമിഴ്നാട്ടിലേക്കും പിന്നീട് വാഗമണ്ണിലേക്കും എത്തി.
പിടിക്കപ്പെടും എന്ന് ഉറപ്പായതോടെ ഭാര്യയോടൊപ്പം മാധവിയുടെ കണ്ട് മാപ്പ് പറയുകയായിരുന്നു. വിഷ്ണുപ്രസാദിന്റെ ദയനീയാവസ്ഥ മനസിലാക്കിയ മാധവി ഇവർക്ക് വഴിച്ചെലവിനായി 500 രൂപ നൽകി തിരിച്ചയക്കുകയായിരുന്നു. എന്നാൽ കേസെടുത്തതിനാൽ വിഷ്ണുപ്രസാദിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.നേരത്തെ ഉപ്പുതറ സ്റ്റേഷൻ പരിധിയിൽ ഗ്യാസ് സിലണ്ടർ മോഷണ കേസിൽ വിഷ്ണു പ്രസാദ് പ്രതിയാണ്. കൊറോണ കാലത്ത് പണി നഷ്ടപ്പെട്ടതാണ് മോഷണത്തിന് കാരണമെന്നാണ് വിഷ്ണുപ്രസാദ് പറയുന്നത്.
Comments