കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെയും മറ്റ് പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപും കൂട്ടുപ്രതികളും കൈമാറിയ ആറ് ഫോണുകൾ ഫൊറൻസിക് പരിശോധന നടത്തുന്നത് സംബന്ധിച്ച് ആലുവ മജിസ്‌ട്രേറ്റ് കോടതിയുടെ തീരുമാനവും ഇന്നുണ്ടായേക്കും.
അന്വേഷണത്തോട് ദിലീപ് പൂർണമായി സഹകരിച്ചെന്നും, പ്രോസിക്യൂഷൻ ആവശ്യപ്പെട്ട ഫോണുകളിൽ കൈവശമുള്ളത്ഹാജരാക്കിയെന്നും അതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെടും. അതേസമയം, ദിലീപിനെ കസ്റ്റഡിയൽ ലഭിക്കണമെന്ന ആവശ്യമായിരിക്കും പ്രോസിക്യൂഷൻ ഉന്നയിക്കുക.
പ്രതിഭാഗം കേസ് വഴി തിരിച്ചുവിടാൻ ശ്രമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട മുഴുവൻ ഫോണുകളും ഹാജരാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. അതുകൊണ്ട് തന്നെ ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി തള്ളണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഇക്കാര്യത്തിൽ ഇരു കൂട്ടരുടെയും വാദങ്ങൾ കേട്ട ശേഷം കോടതി തീരുമാനമെടുക്കും.അതേസമയം, ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകൾ പരിശോധനയ്‌ക്കയ്‌ക്കുന്നതിനെച്ചൊല്ലി ഇന്നലെ തർക്കമുണ്ടായതിനെ തുടർന്നാണ് കേസ് ഇന്നത്തേയ്‌ക്ക് മാറ്റിയത്.
Comments