തിരുവനന്തപുരം: ദുബായ് എക്‌സ്‌പോ വേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ദുബായ് ഭരണാധികാരി സ്‌നേഹസമ്മാനം നൽകി സ്വീകരിച്ചുവെന്ന് ദേശാഭിമാനിയുടെ വാദം പരിഹാസ്യമാകുന്നു. വ്യാഴാഴ്ച പുറത്തിറങ്ങിയ ദേശാഭിമാനിയുടെ മുൻ പേജിലെ ചിത്രത്തിന്റ അടിക്കുറിപ്പാണ് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ നൽകിയിരിക്കുന്നത്.
ദുബായ് എക്‌സ്‌പോ 2020 വേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമദ് ബിൻ റാഷിദ് അൽ മക്തൂം സ്‌നേഹസമ്മാനം നൽകി സ്വീകരിക്കുന്നു. മന്ത്രി പി രാജീവ്, ദുബായ് ചേമ്പർ വൈസ്‌ചെയർമാൻ എം എ യൂസഫലി എന്നിവർ സമീപം എന്നാണ് അടിക്കുറിപ്പ്. എന്നാൽ കേരളത്തിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മറ്റ് പ്രമുഖ പത്രങ്ങൾ നൽകിയ ചിത്രത്തിന്റെ അടിക്കുറിപ്പ് ഇതിന് നേരെ വ്യത്യസ്തമായിരുന്നു.
ദുബായ് എക്‌സ്‌പോവേദിയിൽ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമദ് ബിൻ റാഷിദ് അൽ മക്തൂമിന് കേരളത്തിന്റെ ഉപഹാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു. ഇതായിരുന്നു മറ്റ് പത്രങ്ങൾ നൽകിയ അടിക്കുറിപ്പ്. അതായത് പിണറായിയെ വലുതാക്കി കാട്ടാൻ ദുബായ് ഭരണാധികാരി അദ്ദേഹത്തിന് ഉപഹാരം സമ്മാനിച്ചുവെന്ന് പൊങ്ങച്ചം പറയുകയായിരുന്നു ദേശാഭിമാനി. എന്നാൽ പാർട്ടി പത്രം പ്രതീക്ഷിച്ചതിലും നേർവിപരീത ഫലമായിരുന്നു അടിക്കുറിപ്പിന് ലഭിച്ചത്. ദേശാഭിമാനിയുടെ നുണപ്രചാരണത്തെ പൊളിച്ചടക്കി സമൂഹമാദ്ധ്യമങ്ങളിലടക്കം നിരവധി പേർ രംഗത്ത് എത്തി.
കേരളത്തിന്റെ ഉപഹാരമായി ആറന്മുള കണ്ണാടിയും സുഗന്ധദ്രവ്യങ്ങളും കഥകളി രൂപവും വള്ളത്തിന്റെ മാതൃകയുമാണ് പിണറായി വിജയൻ ദുബായ് ഷെയ്ഖിന് സമ്മാനിച്ചത്. ഇതാണ് ദേശാഭിമാനി നേർ വിപരീതമായി നൽകിയത്. ദേശാഭിമാനിക്ക് തെറ്റ് പറ്റിയതാണെന്നും ചിലർ പറയുന്നു. അതിന് ഉദാഹരണമായി പഴയ ഹോട്ട്‌ഡോഗ് വാർത്ത ചൂണ്ടിക്കാട്ടുന്നു.
അമേരിക്കൻ സ്വാതന്ത്യദിനത്തിന്റെ ഭാഗമായി ന്യൂയോർക്കിൽ നടത്തിയ ഹോട്ട്‌ഡോഗ് തീറ്റ മത്സരം സംഘടിപ്പിച്ചിരുന്നു. അതിൽ 10 മിനിട്ടിനുളളിൽ 68 ഹോട്ട്‌ഡോഗുകൾ കഴിച്ച് 25കാരൻ 20,000 ഡോളർ സമ്മാനം നേടി. ഈ വാർത്ത ദേശാഭിമാനി നൽകിയത് ‘അമേരിക്കയിൽ യുവാവ് 10 മിനിട്ടിൽ 68 പട്ടിയെ തിന്ന് റെക്കോർഡിട്ടു’ എന്ന തലക്കെട്ടോയെയായിരുന്നു. ഇൗ വാർത്ത വിദേശ മാദ്ധ്യമങ്ങളിലടക്കം പരിഹാസരൂപേണ പ്രസിദ്ധീകരിച്ചത് ദേശാഭിമാനിക്ക് വലിയ മാനക്കേട് ഉണ്ടാക്കിയിരുന്നു. 2009 ജൂലായ് ആറിന് പ്രസിദ്ധീകരിച്ച പത്രത്തിന്റെ മുൻ പേജിലാണ് ഈ വാർത്ത നൽകിയത്.
Comments