തിരുവനന്തപുരം : കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പുനർനിയമനത്തിൽ തനിക്ക് പങ്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിയെ വീണ്ടും നിയമിച്ചത് തന്റെ നിർദ്ദേശപ്രകാരമല്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമനത്തിന് മുൻകൈ എടുത്തത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണറുടെ നിർദേശപ്രകാരമാണ് പുനർ നിയമനം നൽകിയത് എന്നുള്ള വാർത്തകൾ പൂർണമായും വളച്ചൊടിച്ചതാണ്. നിയമനത്തിൽ പങ്കില്ലെന്ന് തെളിയിക്കാൻ നവംബർ 21 മുതൽ 23 വരെ സർക്കാരുമായി നടത്തിയ കത്തിടപാടുകളുടെ വിശദാംശങ്ങളും ഗവർണറുടെ വാർത്താക്കുറിപ്പിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
2021 നവംബർ 23 നാണ് കണ്ണൂർ വിസിയുടെ കാലാവധി അവസാനിച്ചത്. പുതിയ വിസിയെ തെരഞ്ഞെടുക്കാൻ പുതിയ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ഇതിനായി സർക്കാർ വിജ്ഞാപനവും ഇറക്കി. എന്നാൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കവേ നവംബർ 21 ന് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് കെ കെ രവീന്ദ്രനാഥ് തന്നെ വന്ന് കണ്ടു. ഡോ.ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കാൻ സർക്കാർ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസമന്ത്രി ഇക്കാര്യം ഔദ്യോഗികമായി ഉടനെ ആവശ്യപ്പെടുമെന്നും തന്നെ അറിയിച്ചു.
സർക്കാരിന് എജിയിൽനിന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും വിസിയായി ഗോപിനാഥിനെ രണ്ടാമത് നിയമിക്കുന്നതിൽ നിയമതടസ്സമില്ലെന്നും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് അറിയിച്ചു. ഗോപിനാഥ് രവീന്ദ്രനെ നിയമിക്കണമെന്ന് ആഭ്യർഥിച്ചുകൊണ്ടുള്ള ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ കത്തും രാജ്ഭവനിൽ ലഭിച്ചു. ഇതോടെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അഭ്യർത്ഥന അംഗീകരിക്കാൻ തീരുമാനിച്ചത് എന്ന് ഗവർണർ അറിയിച്ചു. തുടർന്ന് നേരത്തെ ഇറക്കിയ വിജ്ഞാപനം പിൻവലിച്ച് ഗോപിനാഥ് രവീന്ദ്രനെ വിസിയായി നിയമിക്കാൻ നിർദേശിക്കുകയായിരുന്നെന്നും ഗവർണർ വ്യക്തമാക്കി.
Comments