കൊച്ചി : വീട്ടിൽ അതിക്രമിച്ച് കയറി സഹോദരങ്ങളെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തില്‍ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം അഖിൽ ആനന്ദിനെ പോലീസ് കസ്റ്റഡിയിലെടുത്തു .
ആലങ്ങാട് മാഞ്ഞാലിയിൽ മാട്ടുപുറം എരമംഗലത്ത് കുഞ്ഞുമൊയ്തീന്റെ മക്കളായ ഷാനവാസ് (41), നവാസ് (39) എന്നിവർക്കാണ് ഗുണ്ടാ സംഘത്തിന്റെ വെട്ടേറ്റത് . കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം.
കൃത്യത്തിനെത്തിയ ഗുണ്ടാ സംഘത്തിനു പരിക്കേറ്റ സഹോദരങ്ങളുടെ വീടു കാണിച്ചു കൊടുത്തതും മറ്റു സഹായങ്ങൾ ചെയ്തതും അഖിലാണെന്നു തിരിച്ചറിഞ്ഞതിനെ തുടർന്നാണ് പോലീസ് അഖിലിനെ കസ്റ്റഡിയിലെടുത്തത്. എന്നാൽ എസ് എഫ് ഐ നേതാവിനെ കസ്റ്റഡിയിലെടുത്തത് അറിഞ്ഞ് സിപിഎം പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിൽ തമ്പടിച്ചിരിക്കുകയാണ്.
രണ്ടു ദിവസം മുൻപ് സമീപത്തുള്ള ഹോട്ടലിൽ വച്ചുണ്ടായ തർക്കത്തിൽ ഹോട്ടലുടമയെ സഹായിച്ച നിലപാടെടുത്തതിന് ഷാനവാസിനെയാണ് അക്രമി സംഘം തേടി എത്തിയത് . എന്നാൽ ആളു മാറി സംഘം നവാസിനെ വെട്ടുകയും പിന്നീട് ആളുമാറിയത് മനസിലാക്കി വീട്ടിൽ കയറി ഷാനവാസിനെ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.
വീട്ടിലെ ഗൃഹോപകരണങ്ങളും ജനലുകളുമെല്ലാം തകർത്ത ശേഷമാണു സംഘം മടങ്ങിയത്. വടിവാളും ഇരുമ്പു ദണ്ഡും ഉപയോഗിച്ചായിരുന്നു ആക്രമണം. ഗുണ്ടാ സംഘം അകത്തു കയറുമെന്നു കണ്ടതോടെ ഭാര്യയെയും കുഞ്ഞുങ്ങളെയും ബാത്ത്റൂമിലാക്കി വാതിൽ അടച്ചതിനാൽ ഇവർക്കു വെട്ടേറ്റില്ല. ഗൾഫിൽ ഡ്രൈവറായി ജോലി നോക്കുന്ന ഷാനവാസ് തിരികെ മടങ്ങാനിരിക്കെയാണ് സംഭവം.
Comments