കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വിധി പറയും. കേസിന്റെ വാദം നാളെയും തുടരും. കുറച്ച് കാര്യങ്ങൾ കൂടി പറയാൻ ഉണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞ സാഹചര്യത്തിലാണ് വാദം നാളത്തേക്ക് മാറ്റിവെച്ചത്.
തീർത്തും അസാധാരണമായ ഒരു കേസാണിതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതികൾക്കു മേൽ ഇപ്പോൾ ചുമത്തിയ കുറ്റം മാത്രമല്ല ഇവരുടെ മുൻകാല ചരിത്രവും കോടതി പരിഗണിക്കണം. സ്വന്തം സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാനാണ് ഈ പ്രതികൾ ക്വട്ടേഷൻ കൊടുത്തത് എന്നും പ്രോസിക്യൂഷൻ പറഞ്ഞു.
സ്വന്തം സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ക്വട്ടേഷൻ കൊടുത്ത ദുഷ്ടബുദ്ധിയാണ് ദിലീപ്. ഇന്ത്യൻ ശിക്ഷാനിയമം തയാറാക്കിയവർ പോലും ചിന്തിക്കാത്ത കുറ്റം ചെയ്തയാളാണ് ദിലീപ് എന്നും പ്രതിയുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടിഎ ഷാജി വ്യക്തമാക്കി.
ബുദ്ധിപരമായി കുറ്റകൃത്യം ആസൂത്രണം ചെയ്യുകയും നിയമത്തിന്റെ പിടിയിൽനിന്നു രക്ഷപ്പെട്ടു നടക്കുകയും ചെയ്യുന്നയാളാണ് ദിലീപ്. ബ്ലാക് മെയിൽ ചെയ്യാനാണ് ഇയാൾ സഹപ്രവർത്തകയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയത്. ദൃശ്യങ്ങൾ പകർത്തുകയെന്നതു നടപ്പാക്കുകയും ചെയ്തു. ദിലീപ് എത്ര ദുഷ്ടബുദ്ധിയാണെന്ന് ഇതിൽനിന്നു വ്യക്തമാണ്. കേസുമായി ബന്ധപ്പെട്ട് ഇരുന്നൂറിലധികം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും പ്രോസിക്യുഷൻ കോടതിയെ അറിയിച്ചു.
ദിലീപിന്റെ സംഭാഷണങ്ങൾ റെക്കോഡ് ചെയ്തത് ബാലചന്ദ്രകുമാറാണ്. സംഭവത്തെ കുറിച്ച് ബാലചന്ദ്രകുമാർ തന്റെ ഭാര്യയോടും പറഞ്ഞിരുന്നു. ബാലചന്ദ്രകുമാർ നിയമപ്രകാരം വിശ്വാസ്യതയുള്ള സാക്ഷിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഗൂഢാലോചന നടക്കുമ്പോഴുള്ള ബാലചന്ദ്രകുമാർ സാക്ഷിയാണ്. സോജനും സുദർശനും നല്ല ശിക്ഷയായിരിക്കും കൊടുക്കുക എന്ന് ദിലീപ് പറയുന്നത് സാക്ഷി കേട്ടു. ഉദ്യോഗസ്ഥർക്ക് നല്ല പണി കൊടുക്കുമെന്ന് പറയുന്നത് വെറും ശാപവാക്കുകളല്ല.
ബൈജു പൗലോസിനെ ദിലീപ് കോടതിയിൽ വച്ച് ഭീഷണിപ്പെടുത്തി. കോടതിയിൽ വച്ചു കണ്ടപ്പോൾ ‘സാറ് കുടുംബമായി സ്വസ്ഥമായി ജീവിക്കുകയാണല്ലേ’ എന്ന് ദിലീപ് ചോദിച്ചത് അപ്രത്യക്ഷമായ ഭീഷണി മുഴക്കിയതാണ്. എവി ജോർജിനും സന്ധ്യക്കും രണ്ട് പൂട്ടുകൾ മാറ്റി വച്ചിട്ടുണ്ട് എന്നും പ്രതി പറഞ്ഞു.
ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോ ഒരു ഗ്രൂപ്പിലിട്ട് തട്ടിയേക്കണം എന്നാണ് ഒരു ക്ലിപ്പിൽ ദിലീപ് അനൂപിനോട് പറയുന്നത്. അനൂപിന്റെ സംഭാഷണങ്ങളിലും ഗൂഢാലോചന തെളിയുന്നുണ്ട്. കൃത്യം നടത്താൻ തീരുമാനിച്ചു എന്നത് വളരെ വ്യക്തമാണ്. ഇതിന്റെ തുടർച്ചയായി ഫ്ളാറ്റിലും ഗൂഢാലോചന നടന്നു.
ആലുവക്കാരനായ ദോഹ വ്യവസായി സലീമിന്റെ മൊഴി നിർണായകമാണ്. ആലുവ പോലീസ് ക്ലബ്ബിനു മുന്നിലൂടെ പോകുമ്പോൾ ഇവരെ മൊത്തം കത്തിക്കണമെന്ന് ദിലീപ് പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസിൽ മൊഴിമാറ്റാൻ സലീമിന് അമ്പത് ലക്ഷം ഓഫർ ചെയ്യുകയും ചെയ്തു. തുടർന്ന് സലീമിനോടും ദിലീപ് സമാനമായ ഭീഷണി നടത്തി. ശരത് ആണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്.
ഫലപ്രദമായ അന്വേഷണത്തിന് ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. കസ്റ്റഡിയിലെടുത്തുള്ള അന്വേഷണത്തിൽ മാത്രമേ വസ്തുതകൾ ശേഖരിക്കാനാവൂ എന്നും പ്രോസിക്യൂഷൻ പറഞ്ഞു.
അതേസമയം തന്നെ മൂന്ന് ദിവസം സമ്മർദ്ദം ചെലുത്തിയാണ് ചോദ്യം ചെയ്തതെന്ന് ദിലീപ് കോടതിയിൽ പറഞ്ഞു. പ്രോസിക്യൂഷൻ പോലീസിനെ പോലെ സംസാരിക്കരുത്. സുദർശനനും സോജനും നല്ല ശിക്ഷ കൊടുക്കും എന്ന് പറഞ്ഞാൽ ദൈവം കൊടുക്കുമെന്നാകാം, മറ്റാരെങ്കിലും കൊടുക്കുമെന്നുമാകാം.
ബാലചന്ദ്രകുമാർ സിനിമാ സംവിധായകനാണ്. അയാൾക്ക് എന്തും മാനിപ്പുലേറ്റു ചെയ്യാമെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. 33 മണിക്കൂർ ചോദ്യം ചെയ്തിട്ടു കിട്ടാത്ത എന്തു വിവരമാണ് ഇനി കിട്ടുക എന്നും അഭിഭാഷകൻ ചോദിച്ചു. കോടതിയോട് കുറച്ച് കാര്യങ്ങൾ കൂടി പറയാനുണ്ടെന്നും ദിലീപ് പറഞ്ഞു. ഈ സാഹചര്യത്തിൽ കേസിന്റെ വാദം നാളെയും തുടരും. നാളെ വാദം തീർക്കണമെന്ന് കോടതി വ്യക്തമാക്കി. വിധി തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10.15 ന് ജാമ്യാപേക്ഷയിൽ വിധി പറയും.
Comments