ഭുവനേശ്വർ : ഐഇഡി പൊട്ടിത്തെറിച്ച് മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ഒഡീഷയിലെ മദൻപൂർ-രാംപൂർ ബ്ലോക്കിലെ മോഹൻഗിരി ഗ്രാമത്തിലാണ് സംഭവം. 43 കാരനായ രോഹിത് ബിസ്വാളാണ് കൊല്ലപ്പെട്ടത്. ഒഡിയ ദിനപത്രത്തിലാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്.
വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആരും വോട്ട് ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് കമ്യൂണിസ്റ്റ് ഭീകരർ പതിച്ച പോസ്റ്ററുകൾക്ക് സമീപം പോകാൻ ശ്രമിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. അവിടെ വെച്ച് തന്നെ മാദ്ധ്യപ്രവർത്തകൻ കൊല്ലപ്പെട്ടു. കർലാർകുന്ത പാലത്തിന് സമീപത്താണ് ഇവർ പോസ്റ്റർ ഒട്ടിച്ചിരുന്നത്. ഈ വിവരം ലഭിച്ചാണ് മാദ്ധ്യമപ്രവർത്തകൻ ഇവിടെ എത്തിയത്.
ജനങ്ങളോട് വോട്ടെടുപ്പ് ബഹിഷ്‌കരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് രാവിലെ മുതൽ കമ്യൂണിസ്റ്റ് ഭീകരർ പോസ്റ്ററുകൾ പതിച്ചതിന്റെ ഫോട്ടോകൾ പോലീസിന് ലഭിക്കുന്നുണ്ട്. അത്തരം പോസ്റ്ററുകൾക്ക് സമീപം കമ്യൂണിസ്റ്റ് ഭീകരർ ഐഇഡികൾ സ്ഥാപിക്കുന്നത് കാരണം ആരും അതിനടുത്തേക്ക് പോകാറില്ല. ബോംബ് ഉണ്ടോയെന്ന് നോക്കി നിർവീര്യമാക്കിയ ശേഷം മാത്രമേ പ്രദേശത്തേക്ക് പോകാറുള്ളൂ. എന്നാൽ മാദ്ധ്യമപ്രവർത്തകൻ റോഡിനടിയിൽ സ്ഥാപിച്ചിരിക്കുന്ന ഐഇഡിയിൽ അറിയാതെ ചവിട്ടിയിട്ടുണ്ടാകുമെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ വ്യക്തത ലഭിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
പോലീസ് ഉദ്യോഗസ്ഥരും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിന് പിന്നിൽ കമ്യൂണിസ്റ്റ് ഭീകരരാകാനാണ് സാദ്ധ്യതയെന്നും പോലീസ് അറിയിച്ചു.
Comments