ന്യൂഡൽഹി: ഭാരതീയ സംഗീതത്തിന്റെ വാനമ്പാടിയുടെ വിയോഗത്തിൽ പങ്കു ചേർന്ന് ക്രിക്കറ്റ് ലോകവും. പ്രിയ ഗായിക ലതാ മങ്കേഷ്‌കറോടുള്ള ബഹുമാനാർത്ഥം വെസ്റ്റ് ഇൻഡീസുമായുള്ള മത്സരത്തിൽ ഇന്ത്യൻ കളിക്കാർ ജേഴ്‌സിയ്‌ക്കൊപ്പം കറുത്ത ബാഡ്ജ് അണിയുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വ്യക്തമാക്കി. ഇന്ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.
പ്രമുഖ ക്രിക്കറ്റ് താരങ്ങളും വാനമ്പാടിയ്‌ക്ക് അനുശോചനം രേഖപ്പെടുത്തി.’ ലതാജിയുടെ വിയോഗ വാർത്ത കേട്ടപ്പോൾ അതിയായ ദു:ഖം തോന്നി. അവരുടെ ശ്രുതി മധുരമായ ഗാനങ്ങൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ സ്പർശിച്ചു.എല്ലാ ഗാനങ്ങൾക്കും ഓർമ്മകൾക്കും നന്ദിയെന്ന് വിരാട് കോലി അനുശോചിച്ചു.
‘ വിയോഗ വാർത്ത അറിഞ്ഞതിൽ ദു:ഖമുണ്ട്. ലതാജിയുടെ ശ്ബ്ദവും ഈണവും എന്നും അനശ്വരമായി നിലനിൽക്കും.ലതാജിയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകരുടേയും ദു:ഖത്തിൽ പങ്ക് ചേരുന്നുവെന്ന് വിവിഎസ് ലക്ഷ്മൺ കുറിച്ചു.
ലതാമങ്കേഷ്‌കരുടെ ശബ്ദം നമ്മളിലൂടെ നിലനിൽക്കുമെന്ന് അശ്വിൻ കുറിച്ചു. ഹർഭജൻ സിംഗും തന്റെ ഔദ്യോഗിക ട്വിറ്റർ പ്രൊഫൈലിൽ ഇതിഹാസ ഗായകന് ആദരാഞ്ജലി അർപ്പിച്ചു. ”ലതാജിയുടെ മരണവാർത്ത കേട്ടപ്പോൾ ദുഃഖം തോന്നുന്നു. നിങ്ങളുടെ ശബ്ദം ഞങ്ങളുടെ ഹൃദയത്തിൽ അനശ്വരമായി നിലനിൽക്കുമെന്നായിരുന്നു ഹർഭജന്റെ വാക്കുകൾ.
ഇതിഹാസങ്ങൾ നിത്യതയ്‌ക്കായി ജീവിക്കുന്നു , ആരും അവരെ പോലെ ആവില്ലെന്ന് ഗൗതം ഗംഭീർ വേദനയോടെ കുറിച്ചു.
ലതാ മങ്കേഷ്‌കർ വരും തലമുറകളുടെ ഹൃദയങ്ങളിൽ ജീവിക്കുമെന്ന് മുൻ ഇന്ത്യൻ ബൗളർ വെങ്കിടേഷ് പ്രസാദ് പറഞ്ഞു.ഇനിയൊരിക്കലും ലതാ ദീദി ഉണ്ടാകില്ല. ഇന്ത്യയുടെ രാപ്പാടിയും രത്നവുമായ ഒരു യുഗത്തിന്റെ അന്ത്യം, ഭാരതരത്ന ലതാമങ്കേഷ്‌കർ ജി തന്റെ ശരീരം വിട്ടുപോകുന്നു, എന്നാൽ സംഗീതത്തിലൂടെ അവർ വരും തലമുറകളുടെ ഹൃദയങ്ങളിൽ ജീവിക്കും. അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഓം ശാന്തി എന്ന് വെങ്കിടേഷ് പ്രസാദ് കുറിച്ചു.
Comments